ലണ്ടന്‍: മൂന്നു പേര്‍ മാതാപിതാക്കളാകുന്ന ആദ്യത്തെ കുട്ടി യുകെയില്‍ അടുത്ത വര്‍ഷം പിറക്കും. വിവാദ പരീക്ഷണത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ് ഇത്. ഐവിഎഫ് രീതിയിലാണ് കുട്ടി ജനിക്കുന്നത്. ഇതിനായുള്ള രണ്ടു ഘട്ട അനുമതി ഗവേഷണം നടത്തുന്ന ന്യൂകാസില്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ അറ്റ് ലൈഫിന് ലഭിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ക്ലിനിക്കിലെ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് എച്ച്ഇഎഫ്എ അംഗീകാരം നല്‍കി. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വ്യക്തിയെക്കുറിയെയാണ് ഇനി അംഗീകരിക്കേണ്ടത്. ഇതിന് വേറെ അംഗീകാരം ആവശ്യമാണ്. പരീക്ഷണത്തിന് വിധേയനാകുന്ന വ്യക്തിയുടെ ആരോഗ്യ വിവരങ്ങളും ചരിത്രവും ശാരീരിക പ്രത്യേകതകളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണം ദോഷം ചെയ്യുമോ എന്നതും വിജയകരമാകുമോ എന്നതുമാണ് പരിശോധിക്കപ്പെടുന്നത്.

ഇതു കൂടി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണത്തിന് ലൈസന്‍സ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി അപേക്ഷിച്ചിട്ടുള്ളവരെ പ്രത്യേകം പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. മൂന്നു പേരുട ഡിഎന്‍എ അടങ്ങിയ ഭ്രൂണം ഐവിഎഫ് ചികിത്സയിലൂടെ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുക്കാനുള്ള നീക്കം വന്‍ വിവാദമായിരുന്നു.