ഈ സമ്മറില്‍ യുകെയുടെ വ്യോമ ഗതാഗത മേഖലയിലുണ്ടായത് റെക്കോര്‍ഡ് ട്രാഫിക്. ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഓരോ മിനിറ്റിലും അഞ്ചിലേറെ വിമാനങ്ങളാണ് കൈകാര്യം ചെയ്തത്. ഇത് പുതിയ റെക്കോര്‍ഡാണ്. മണിക്കൂറില്‍ 333 ഫ്‌ളൈറ്റുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസായ നാറ്റ്‌സ് അറിയിച്ചു. യൂറോപ്പിലെ മൊത്തം ട്രാഫിക്കിന്റെ 25 ശതമാനത്തോളം വരും ഇത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുകെയുടെ എയര്‍ സ്‌പേസില്‍ 736,800 കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറന്നിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5683 ഫ്‌ളൈറ്റുകള്‍ അധികമാണ് ഇത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എയര്‍ ട്രാഫിക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരക്കേറിയ ഒരു സമ്മറായിരുന്നു ഇതെന്നാണ് നാറ്റ്‌സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജൂലിയറ്റ് കെന്നഡി പറയുന്നത്. പ്രതീക്ഷിക്കാത്ത വിധത്തിലുള്ള തിരക്ക് വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ നാറ്റ്‌സിന് കഴിഞ്ഞതായും അവര്‍ പറഞ്ഞു. സാങ്കേതിക മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ എയര്‍സ്‌പേസില്‍ മാറ്റങ്ങള്‍ വരുത്തിയതും ശരിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സാഹചര്യമൊരുക്കി. യൂറോപ്പില്‍ നിലവിലുള്ള കപ്പാസിറ്റി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ശരിയായ വിധത്തില്‍ ട്രാഫിക് കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ ഇനിയും ട്രാഫിക് വര്‍ദ്ധിക്കുമെന്നത് പ്രതീക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കി.

നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ എയര്‍ സ്‌പേസിന്റെ നിര്‍ണായക സ്ഥാനം വ്യക്തമാക്കുന്നതിനായി സ്‌കൈ ബൈ നംബേഴ്‌സ് എന്ന ഒരു ക്യാംപെയിനിന് നാറ്റ്‌സ് തുടക്കമിടുകയാണ്. യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളിലെ തിരക്കേറിയ എയര്‍സ്‌പേസ് ഉയര്‍ത്തുന്ന ക്രഞ്ച് കപ്പാസിറ്റി ഒഴിവാക്കുന്നതിനായാണ് ഇത്. എസെക്‌സിന്റെ എയര്‍സ്‌പേസില്‍ ഇപ്പോള്‍ തന്നെ കപ്പാസിറ്റി പ്രശ്‌നങ്ങള്‍ ഏറെയാണ്.