ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് സ്‌പൈസ് ജെറ്റിന്റെ മുംബൈ-ദുര്‍ഗാപൂര്‍ വിമാനം. ഞായറാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് ജീവനക്കാരുള്‍പ്പടെ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു.

സ്‌പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണ് ചുഴിയില്‍പ്പെട്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആടിയുലഞ്ഞ വിമാനത്തിനുള്ളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ ബാഗുകളും ഓക്‌സിജന്‍ മാസ്‌കുകളും മറ്റും നിലത്ത് വീണ് കിടക്കുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കാണാം. ബാഗുകള്‍ തലയിലേക്ക് വീണാണ് മിക്കവര്‍ക്കും പരിക്ക്. ഒരു യാത്രക്കാരന് നട്ടെല്ലിന് സാരമായ പരിക്കുള്ളതായാണ് വിവരം.

സംഭവത്തില്‍ ഖദം പ്രകടിപ്പിച്ച സ്‌പൈസ് ജെറ്റ് ദുര്‍ഗാപൂരില്‍ എത്തിയ ഉടനെ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉത്തരവിട്ടിട്ടുണ്ട്.