ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ:- ഇംഗ്ലീഷ് പദപ്രയോഗത്തിൽ നിന്നും ‘ കറി ‘ എന്ന വാക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഭക്ഷണ തല്പരരായ ആളുകൾ. അത്തരമൊരു വാക്ക് ബ്രിട്ടീഷ് അടിമത്തത്തെ ആണ് സൂചിപ്പിക്കുന്നതെന്ന വിലയിരുത്തലാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ. ഇന്ത്യൻ വിഭവങ്ങളുടെ യഥാർത്ഥ പേരുകൾ പഠിക്കുവാൻ തയ്യാറാകാതിരുന്ന ബ്രിട്ടീഷുകാർ അവരുടെ സൗകര്യത്തിനായി ഉപയോഗിച്ച വാക്കാണ് കറി എന്നുള്ളത്. ഫുഡ് ബ്ലോഗർ ആയിരിക്കുന്ന ചാഹ്ത്തി ബെൻസൽ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഇത്തരമൊരു ആവശ്യം ആദ്യമായി ഉന്നയിച്ചിരിക്കുന്നത്. ഇതിനോടകംതന്നെ ബാൻസലിന്റെ വീഡിയോ 3 മില്യൺ ജനങ്ങളിലധികം കണ്ടു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു നീക്കം വിഡ്ഢിത്തമാണെന്നും, കറി എന്ന വാക്കിന് വളരെയധികം ഉപയോഗങ്ങൾ ഉണ്ടെന്നും യു കെയുടെ കറി ഗൈഡ് 80 കാരനായ പാറ്റ് ചാപ്മാൻ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ വിവിധ തരം വിഭവങ്ങൾ ഓരോ സ്ഥലങ്ങളിലും ലഭ്യമാണ്. എന്നാൽ ഇവയെയെല്ലാം കറി എന്ന ഒറ്റവാക്കിൽ ഒതുക്കുന്നത് തെറ്റാണെന്ന് ബൻസൽ വ്യക്തമാക്കുന്നു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ഭക്ഷണത്തെ ഒന്നാകെ കറി എന്ന വാക്കുകൊണ്ട് ചുരുക്കുന്നത് തെറ്റാണെന്ന് അവർ തുറന്നു പറഞ്ഞു. ഇന്ത്യൻ വിഭവങ്ങൾ കറി എന്ന് ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ലെന്ന് മാസ്റ്റർ ഷെഫ് ഇന്ത്യ മുൻ പ്രൊഡ്യൂസർ ഷെഫ് സംജ്യോത് സിംഗ് വ്യക്തമാക്കി.