ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കോടതികൾ ശിക്ഷിച്ച ഒട്ടു മിക്ക വിദേശ കുറ്റവാളികളെയും ഉടൻ നാടുകടത്തും. സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം അവരുടെ ജയിൽ ശിക്ഷയുടെ 30% ന് പകരം അവരെ യുകെയിൽ നിന്ന് ഉടൻ നാടുകടത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക വിദേശ തടവുകാരെയും ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച ഉടൻ തന്നെ നാടുകടത്താൻ സർക്കാരിന് അധികാരം നൽകുന്ന നിയമനിർമ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് നിർദ്ദേശിച്ചിരുന്നു.
എന്നിരുന്നാലും അനിശ്ചിതകാല ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികൾ, കൊലപാതകികൾ, മറ്റ് ഗുരുതരമായ കുറ്റവാളികൾ എന്നിവർ നാടുകടത്തലിന് പരിഗണിക്കപ്പെടുന്നതിന് മുമ്പ് യുകെയിൽ തന്നെ അവരുടെ ശിക്ഷ തുടരും എന്നാണ് അറിയാൻ സാധിച്ചത്. ഒരു വിദേശ കുറ്റവാളിയെ നാടുകടത്തുന്നതിനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ഇനി മുതൽ ജയിൽ ഗവർണർമാർക്ക് ഉണ്ടായിരിക്കും. അതായത് കുറ്റവാളി യുകെയുടെ താൽപ്പര്യങ്ങൾക്കോ ദേശീയ സുരക്ഷയ്‌ക്കോ ഗുരുതരമായ ഭീഷണി ഉയർത്തുന്ന ആളാണെങ്കിൽ അവർ ബ്രിട്ടീഷ് ജയിലിൽ തന്നെ തുടരേണ്ടിവരും. നാടുകടത്തപ്പെടുന്ന കുറ്റവാളികൾക്ക് യുകെയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും ഉണ്ടായിരിക്കും.
ജയിലിൽ കഴിയുന്ന വിദേശ കുറ്റവാളികൾക്ക് വേണ്ടി രാജ്യം ചിലവഴിക്കുന്ന പണം കുറയ്ക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാർ കരുതുന്നത്. മൊത്തം ജയിലിലുള്ളവരുടെ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്ന യുകെ മലയാളികളെയും പുതിയ നടപടികൾ ബാധിക്കും. നിയമ നിർമ്മാണം സെപ്റ്റംബറിൽ നടന്നാൽ ഇത്തരക്കാരെ ഉടനെ തന്നെ മടക്കി അയക്കാനാണ് സാധ്യത. ജയിലിൽ കുറ്റവാളികളുടെ എണ്ണം കൂടിയതും ഈ നടപടിക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 കെയർ സ്റ്റാർമാർ അധികാരമേറ്റതിനുശേഷം ചില കുറ്റവാളികളെ അവരുടെ ശിക്ഷയുടെ 40 ശതമാനം അനുഭവിച്ചതിനുശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
Leave a Reply