ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ട് ഏകദേശം ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇംഗ്ലണ്ടിൽ വ്യാഴാഴ്ച സ്കൂളിൽ ഹാജരാകാതിരുന്നത്. സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണം വളരെയധികം കുറഞ്ഞുവരികയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് നാലിലൊന്ന് സ്കൂളുകളിലെ അധ്യാപകരുടെയും അധികൃതരുടെയും അഭാവം 15 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്തെ ആകമാന കണക്കുകൾ എടുക്കുമ്പോൾ ഏകദേശം 9% അധ്യാപകരും ഹാജരായിരുന്നില്ല. വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള അധികാരം സ്കൂൾ അധികൃതർക്ക് വിട്ടു നൽകിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. പാൻഡെമിക് അവസ്ഥയിൽനിന്ന് രാജ്യം എൻഡമിക് അവസ്ഥയിലേക്ക് നീങ്ങുമ്പോൾ കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി താൻ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കുക എന്നതുൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ സ്കൂളുകളിൽ പാലിക്കേണ്ടതില്ലെന്നും സർക്കാർ പറയുന്നു. ഹാജരാകാത്ത ഒരു ദശലക്ഷം വിദ്യാർഥികളിൽ 12.6 ശതമാനം പേരും കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സ്‌കൂളിൽ ഹാജരാകാത്തവരാണ്.

ഈ അധ്യായന വർഷത്തിൽ കോവിഡ് മൂലം വിദ്യാർത്ഥികളുടെ അഭാവം വളരെ കൂടുതലാണ് എന്ന് നാഷണൽ അസോസിയേഷൻ ഓഫ് ടീച്ചേഴ്‌സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം മൂലം സ്കൂളുകൾ പ്രവർത്തിക്കാൻ പാടുപെടുകയാണെന്നും ഏകദേശം പത്ത് ശതമാനത്തോളം സ്റ്റാഫുകളുടെ സ്‌ഥാനം ശരാശരി ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ചില സ്കൂളുകളിൽ ഈ കണക്കുകൾ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യം അവസാന വർഷ വിദ്യാർഥികൾക്ക് കനത്ത സമ്മർദ്ദം ആണ് നൽകുന്നത്.