മുംബൈ: 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കിൽനിന്ന് എത്തിയ മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. വയനാട് മാനന്തവാടി സ്വദേശിനിയും 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ ഹർഷ സണ്ണി (28)യെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 11 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ജൂൺ 10-11 തീയതികളിൽ ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്. ട്രോളി ബാഗിനുള്ളിൽ വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ അത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത ഹർഷ സണ്ണിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത ലഹരിമരുന്ന് മുംബൈയിലേക്കാണോ അതോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കാണോ എത്തിക്കാനിരുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസ്, പൊലീസ് സംഘങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.











Leave a Reply