ബീഹാറിലെ പാട്നയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് ആക്രമിക്കുകയും നാട്ടുകാർ നോക്കി നിൽക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ.കാകോ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഭർത്വ ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. അമർ കുമാർ, ദീപക് കുമാർ, ദിനേഷ് യാദവ്, സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്. സംഭവം കണ്ടിട്ടും നാട്ടുകാർ പ്രതികരിക്കാതെ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സംഭവം നടന്ന് 24 മണിക്കൂറുകൾക്കകം വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സൈബർ സെൽ ഇടപെട്ട് വിഡിയോ പിൻവലിച്ചു.

വിഡിയോയിൽ ഉണ്ടായിരുന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വിഡിയോ പ്രചരിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ അമർ കുമാറിന്റേതാണ് ഫോൺ. പാറ്റ്ന സോണൽ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.