കാറിലേക്കു ബസ് പാഞ്ഞുകയറി നാലു പേർ മരിച്ചു. വൈക്കം ചേരുംചുവടിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്.

ഉദയംപേരൂർ പത്താം മയിൽ മനയ്ക്കപ്പടി വിശ്വനാഥൻ ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. രാവിലെ ചേർത്തല വേളോർവട്ടം ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ ആണ് അപകടം.

കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. വൈക്കം ഭാഗത്തേക്ക് വന്നിരുന്ന ബസ് ഇടറോഡിൽ നിന്നു കയറിവന്ന കാറിൽ ഇടിക്കുകയായിരുന്നു. വൈക്കം– എറണാകുളം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്.മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു.

ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് കാണുന്നത്.

എതിർദിശയിൽ നിന്നു വന്ന ബസ്സും വേഗത്തിലായിരുന്നു. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വൈക്കം ഭാഗത്തേക്കു വന്ന ലിറ്റിൽ റാണിയെന്ന ബസ് ചെരിഞ്ചോട് പാലം ഇറങ്ങിയ ശേഷം മെയിൻ റോഡിലേക്കു കയറുന്ന ഇടവഴിയിൽ‌ നിന്നെത്തിയ കാറിലാണ് ഇടിച്ചത്.

ഇടവഴിയിൽ നിന്നു മെയിൻറോഡിലോക്ക് കയറുമ്പോൾ കാർ മറ്റു വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കുകയോ ബ്രേക്ക് ചവിട്ടി കയറുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു.ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പടി വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.