സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി ഇനി ടാറ്റയ്ക്ക് സ്വന്തം. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്.വ്യാഴാഴ്ച (27) ടാറ്റ സൺസ് ഏറ്റെടുക്കും.കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു.എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്‌സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.

കണക്കുകൾ പൂർണമായി അവലോകനം ചെയ്തതിനു ശേഷം മാറ്റങ്ങൾ ഉണ്ടെങ്കിൽ കമ്പനി ബുധനാഴ്ചതന്നെ വ്യക്തമാക്കുമെന്നു എയർലൈൻസ് ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണ് ടാറ്റ അന്ന്‌ ഒന്നാമതെത്തിയത്.എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി ഇനി കൈമാറുന്നതാണ്.