ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

എഡിന്‍ബറോ: കഴിഞ്ഞ ദിവസം സ്‌കോട്ലന്റിലെ എഡിന്‍ബറോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയ്ക്ക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടന്നു. സ്‌കോട്‌ലന്റിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രതിനിധീകരിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ 6 വൈദികരും നൂറുകണക്കിന് വിശ്വാസികളും തങ്ങളുടെ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനു വേണ്ടി വേദന നിറഞ്ഞ ഹൃദയവുമായി പ്രാര്‍ത്ഥിക്കാനെത്തി. വി. കുര്‍ബാനയുടെ സമാപനത്തില്‍ അച്ചനുവേണ്ടി ഒപ്പീസു പ്രാര്‍ത്ഥനയും നടന്നു.

എപ്പോഴും സന്തോഷവാനായിരുന്ന വൈദികനായിരുന്നു മാര്‍ട്ടിനച്ചനെന്ന് അനുസ്മരണ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ആഴമായ വിശ്വാസമുള്ളവര്‍ക്കേ സന്തോഷത്തോടെയിരിക്കാന്‍ പറ്റൂ എന്നും ഈ സന്തോഷം നിറഞ്ഞ വിശ്വാസമാണ് സ്തുത്യര്‍ഹമായ സേവനം സമൂഹത്തില്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുമുമ്പ് സ്‌കോട്ലന്റില്‍ വന്ന രണ്ട് അവസരങ്ങളിലും മാര്‍ട്ടിനച്ചനെ കണ്ടിരുന്നെന്നും അച്ചന്റെ ആകസ്മിക വേര്‍പാടിന്റെ വാര്‍ത്ത കേട്ട പലരും തന്നെ ഫോണില്‍ വിളിച്ച് അച്ചനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഇന്നലെ വൈകിട്ട് 5.30നാണ് എഡിന്‍ബറോ സെന്റ് കാതറീന്‍ ദേവാലയത്തില്‍ വച്ച് മാര്‍ട്ടിനച്ചനുവേണ്ടി അനുസ്മരണ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നത്.

അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്ന എഡിന്‍ബറോ അതിരൂപതയില്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ജൂലൈ 6-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45-ന് എഡിന്‍ബറോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും. എഡിന്‍ബര്‍ഗ് അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളും പ്രതിനിധികളും പങ്കെടുക്കും.

മാര്‍ട്ടിനച്ചന്റെ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി റിസള്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും വരുന്ന തിങ്കളാഴ്ചയോടു കൂടി അറിയാന്‍ സാധിച്ചേക്കുമെന്നും പോലീസ് അധികാരികള്‍ അറിയിച്ചതായി റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റവ. ഫാ. ടെബിന്‍ സി.എം.ഐ. എന്നിവര്‍ അറിയിച്ചു.