പുറ്റേക്കരയില്‍ യുവ എന്‍ജിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു.

പുറ്റേക്കര സ്വദേശി അരുണ്‍ലാലും പ‍ടിഞ്ഞാറെകോട്ട സ്വദേശിയായ ടിനുവും സുഹൃത്തുക്കളായിരുന്നു. ദിവസവും ഒന്നിച്ചിരുന്നാണു മദ്യപിക്കുന്നത്. ടിനു ബേക്കറി ജീവനക്കാരനാണ്. ഇരുവരും വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്‍കുട്ടി ഗൗനിക്കാറില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ടിനുവിന്റെ മനസ്സില്‍ അരുണിനോടു പക തോന്നി. കൊല്ലാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു ബാറിലിരുന്നു മദ്യപിച്ചു. അരുണിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാമെന്നു ടിനു പറഞ്ഞു. തുടർന്നു പുറ്റേക്കരയിലെ വീട്ടിലേക്കു യാത്ര തുടങ്ങി. ഇടവഴിയില്‍ എത്തിയപ്പോള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബീയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു.

അരുൺലാൽ മരിച്ചെന്ന് കരുതി ടിനു സ്ഥലംവിട്ടു. അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് 2 മണിക്കൂറിനു ശേഷമായിരുന്നു മരണം. ടിനുവിന്റെ ബൈക്ക് കടന്നുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 2 പേര്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. പേരാമംഗലം പൊലീസും കമ്മിഷണറുടെ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ വീട്ടില്‍നിന്നു പിടികൂടിയത്.