2011 സുനാമി തകര്‍ത്തെറിഞ്ഞ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായ പദ്ധതി ആവിഷ്‌കരിച്ച് ജപ്പാന്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രി. ഇതിനായി റേഡിയേഷന്‍ മാലിന്യങ്ങളടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പുതിയ പദ്ധതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. പുതിയ പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച അധികാരികളോട് ജനങ്ങള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാവുമെന്നും റേഡിയേഷന്‍ ബാധിക്കാന്‍ കാരണമാകുമെന്നും ജനങ്ങള്‍ വാദിച്ചു. എന്നാല്‍ ഇവ ഉപയോഗിക്കുന്നത് മൂലം യാതോരു റേഡിയേഷന്‍ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും അധികൃതര്‍ പറയുന്നു.

2011ലെ സുനാമിക്ക് ശേഷം ഫുക്കുഷിമയുടെ പല ഭാഗങ്ങളും തീര്‍ത്തും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുനാമിയും ന്യൂക്ലിയര്‍ പ്ലാന്റ് അപകടവും ഭൂചലനങ്ങളും ഫുക്കുഷിമയുടെ ഭൂപ്രകൃതി തന്നെ മാറ്റി മറിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ഫുക്കുഷിമ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് മറ്റു സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചവരോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മൈലുകള്‍ അകലെ വരെ മാരകമായ റേഡിയേഷന്‍ പടര്‍ന്നതായുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകളെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

സമീപ പ്രദേശങ്ങളില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പടര്‍ന്നതിനാല്‍ ഭക്ഷണത്തിലൂടെ റേഡിയേഷനുണ്ടാകുമെന്ന് വരെ ആളുകള്‍ ഭയപ്പെട്ടിരുന്നു. ജപ്പാനില്‍ നിന്ന് മാരകമായ റേഡിയേഷന്‍ അമേരിക്കന്‍ തീരത്ത് എത്തിച്ചേര്‍ന്നതായി വിദഗ്ദ്ധര്‍ സംശയം രേഖപ്പെടുത്തിയിരുന്നു. ഇത് തെളിവായി ചില മാരക ടോക്‌സിക് വാതകങ്ങള്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുക്കുഷിമ ന്യൂക്ലിയര്‍ പ്ലാന്റിനെയും സമീപ പ്രദേശങ്ങളെയും തകര്‍ത്തെറിഞ്ഞ സുനാമി വലിയ അളവില്‍ സമുദ്രജലം മലിനപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് അമേരിക്കന്‍ തീരത്തേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.