അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൽക്കരി പവർ പ്ലാന്റസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാനായി കോൺ‌വാളിൽ നടക്കുന്ന ലോക നേതാക്കളുടെ യോഗം തീരുമാനമെടുത്തു. കൽക്കരി നിലയങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കണക്കാക്കാനുള്ള സാങ്കേതികവിദ്യയുടെ വികസനം പ്രാധാന്യമുള്ളതാണെന്ന് ജി 7 രാജ്യങ്ങളുടെ നേതാക്കൾ പറഞ്ഞു. മനുഷ്യരുടെ പ്രവർത്തികൾ ഭൂമിയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് സർ ഡേവിഡ് ആറ്റൻബറോ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു നീക്കം. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വല്യ തീരുമാനങ്ങളിൽ ഒന്നായിരിക്കും ജി 7 സമിതി എടുക്കുക.

കൽക്കരിയുടെ ഉപയോഗം പരിസ്ഥിതിക്ക് വലിയൊരു വെല്ലുവിളിയാണെന്നും അതിനാൽ തന്നെ ഉപയോഗം നിർത്തണമെന്നും നേരത്തെ തന്നെ നിരവധി പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങൾ സഹായിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്. മൂന്നാം ലോക വികസ്വര രാജ്യങ്ങളിൽ ഇന്ധനത്തിൻെറ ഉപയോഗം അവസാനിപ്പിക്കാനായി ഏകദേശം 2 ബില്യൺ പൗണ്ടാണ് ജി 7 സമിതി വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പ്രധാന ചർച്ചകളിൽ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. യുകെ, യുഎസ്, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ ഏഴ് പ്രധാന വ്യവസായ രാജ്യങ്ങളിലെ നേതാക്കളാണ് സമിതിയുള്ളത്. കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികളും സമിതിയിൽ ആവിഷ്കരിക്കും.