കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അങ്കിത് ഗുജ്ജാറിനെ(29) തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ കോംപ്ലക്‌സിലെ മൂന്നാം നമ്പര്‍ ജയിലില്‍ ബുധനാഴ്ച രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവാവിനെ നാല്‌പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായാണ് പ്രാഥമികവിവരമെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്കിതിനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിക്രം സിങ്ങും ആരോപിച്ചു. ഒരു വര്‍ഷത്തോളമായി അങ്കിത് തിഹാര്‍ ജയിലിലാണെന്നും ആവശ്യപ്പെട്ട പതിനായിരം രൂപ നല്‍കാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ നിന്നാണ് അങ്കിത് ഗുജ്ജാറിനെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഉത്തര്‍പ്രദേശിലെ സുന്ദര്‍ഭാട്ടിയുടെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു അങ്കിത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ട് കൊലക്കേസുകളും ഉള്‍പ്പെടുന്നു.

യുപി പോലീസ് ഒരു ലക്ഷം രൂപയും ഡല്‍ഹി പോലീസ് 25000 രൂപയും വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു അങ്കിത്. ഗ്രേറ്റര്‍ നോയിഡയില്‍ ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2016ല്‍ യുപി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യത്തിലറങ്ങി. പിന്നീട് ഗുണ്ടാത്തലവനായ രോഹിത് ചൗധരിക്കൊപ്പമായിരുന്നു അങ്കിതിന്റെ വിളയാട്ടം. ചൗധരി-ഗുജ്ജാര്‍ സംഘമെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.