അങ്കാറ: ഇസ്താംബുളില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് പ്രതികാരമായി 200 ഐസിസ് ഭീകരരെ വധിച്ചതായി തുര്‍ക്കി. ബോംബാക്രമണത്തില്‍ പത്ത് വിനോദസഞ്ചാാരികളായിരുന്നു കോല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഐസിസ് തീവ്രവീദികള്‍ കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി അവകാശപ്പെട്ടു. സിറിയക്കാരനായ യുവാവാണ് ചാവേര്‍ ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
തുര്‍ക്കിയുടെ സൈനികരും ടാങ്കുകളും മറ്റും അഞ്ഞൂറോളം ഐസിസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു പറഞ്ഞു. സിറിയയിലെയും ഇറാഖിലെയും തുര്‍ക്കിയുടെ ക്യാമ്പുകള്‍ക്ക് അടുത്തുളളവയടക്കമുളള ഐസിസ് കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസത്തോളം നീണ്ട ആക്രമണങ്ങളിലായാണ് 200 ഭീകരരെ വധിച്ചത്.

തുര്‍ക്കിയ്‌ക്കോ തങ്ങളുടെ അതിഥികള്‍ക്കോ നേരെ ഇനിയും ഇത്തരം ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടിയാകും ഉണ്ടാകുക എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇസ്താംബൂള്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നൂറ് കണക്കിന് പേര്‍ പുഷ്പാര്‍ച്ചന നടത്തിയും മൗനം ആചരിച്ചും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.