മുസ്ലീം ആരാധാനാലയങ്ങൾക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട വലതുപക്ഷ തീവ്രവാദ സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ജർമ്മനിയിലെ മുസ്ലീംങ്ങള്‍. പള്ളികൾക്കുൾപ്പെടെ കൂടുതല്‍ പോലീസ് സംരക്ഷണം വേണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആവശ്യം.

10 ജർമ്മൻ സംസ്ഥാനങ്ങളിലെ പള്ളികളില്‍ പ്രാർത്ഥനയ്ക്കിടെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു തീവ്രവാദികളെയാണ് ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കൂടുതല്‍ സമക്ഷണം എന്ന ആവശ്യവുമായി മുസ്ലിം സമുദായം രംഗത്തെത്തിയത്.

കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായ 12 പേര്‍ എന്നായിരുന്നു അറസ്റ്റ് വിഷയം വിശദീകരിച്ച സർക്കാർ വക്താവ് പ്രതികരിച്ചത്. രാജ്യത്ത് പുതിയൊരു തീവ്രവാദ സംഘം രൂപീകരിക്കപ്പെട്ടതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ശക്തമായ അന്വേഷണത്തിലൊടുവിലായിരുന്നു നടപടികൾ.

സംഘത്തിന്റെ നീക്കങ്ങളും സംഭാഷണങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും മാസങ്ങളോളം നിരീക്ഷിച്ച് എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റുമായി മുന്നോട്ട് പോയത്. 12 പേരാണ് പോലീസിന്‍റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നത്.

അതിൽ 53 കാരനായ വെർണറുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള മുസ്‌ലിംകളെ ആക്രമിക്കാനുള്ള ‘കമാൻഡോകളെ’ നിയമിച്ചുകൊണ്ട് ശക്തമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടു പേരെ ആയുധങ്ങൾ വാങ്ങുന്നതിനായി നിയോഗിച്ചു. ഒപ്പം, എല്ലാ അംഗങ്ങളും 42,000 ഡോളർ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.

എന്നാൽ, തീവ്രവാദ സംഘത്തിലേക്ക് നുഴഞ്ഞുകയറിയ പോലീസിന്റെ ചാരൻ അതിവിദഗ്ദമായി വിവരങ്ങള്‍ ചോര്‍ത്തി നൽകുകയായിരുന്നു. വലിയൊരു ഗൂഡാലോചനയാണ് കൃത്യമായ നീക്കത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞത്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയൊരു തീവ്രവാദ സംഘം രൂപം കൊണ്ടതില്‍ താൻ ആശങ്കാകുലനാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജോർൺ ഗ്രീൻവാൾഡർ പറഞ്ഞു.