ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ ആരോഗ്യ മേഖലകളിൽ ജോലിക്കായി റിക്രൂട്ട്മെൻറ് ഏജൻസികളുടെ തട്ടിപ്പിൽ വീഴരുതെന്ന് ഉദ്യോഗാർത്ഥികൾക്ക് ഗവൺമെൻറ് മുന്നറിയിപ്പ് നൽകി. ഒട്ടേറെ മലയാളികളാണ് യുകെയിലെ ആരോഗ്യ മേഖലയിൽ ജോലിക്കായി പരിശ്രമിക്കുന്നത്. എൻ എച്ച് എസ് , കെയർ മേഖലകളിൽ ജോലിക്കായി പരിശ്രമിക്കുന്നവരാണ് പലപ്പോഴും റിക്രൂട്ട്മെൻറ് ഏജൻസികളുടെ തട്ടിപ്പിൽ അകപ്പെടുന്നത്. വൻ തുക ഏജൻസികൾക്ക് നൽകിയതിനുശേഷമാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ചതിയിൽപ്പെട്ടതായി മനസ്സിലാക്കുന്നത്. എൻഎച്ച്എസ്, കെയർ മേഖലകളിൽ ജോലി ലഭിക്കുന്നതിന് ഏജൻസി ഫീസ് നൽകേണ്ടതില്ലെന്ന സത്യം പലരും മനസ്സിലാക്കുന്നത് പണം കൊടുത്തതിനു ശേഷം മാത്രമാണ് .

വ്യാപകമായ രീതിയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാർഗനിർദേശങ്ങളുമായി സർക്കാർ മുന്നോട്ടുവന്നത് . രാജ്യത്ത് വർക്ക് വിസ നൽകാൻ 8000 പൗണ്ട് മുതൽ 15000 പൗണ്ട് വരെ അന്യായമായി റിക്രൂട്ട്മെന്റ് ഏജൻസികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈവശപ്പെടുത്തുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. അംഗീകൃത റിക്രൂട്ട്മാരുടെ പട്ടികയിൽ താൻ ബന്ധപ്പെടുന്ന ഏജൻസി ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിന് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന പ്രധാനമായ മാർഗ്ഗനിർദ്ദേശം.

രാജ്യത്ത് ഏതെങ്കിലും ജോലി ലഭിക്കാൻ പണം ഏജൻസി ഫീസായി നൽകുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിൽ ഡിപ്പൻഡൻഡ് വിസയിൽ എത്തുന്നവരും മലയാളി വിദ്യാർഥികളുമാണ് പലപ്പോഴും ഏജൻസികളുടെ തട്ടിപ്പിന് ഇരയാവുന്നത്. തങ്ങളുടെ പഠനകാലവധി കഴിഞ്ഞ് എങ്ങനെയും ഒരു ജോലി സമ്പാദിച്ച് പിടിച്ചുനിൽക്കാൻ നോക്കുന്നവരോട് കഴുത്തറപ്പൻ മനോഭാവമാണ് പല ഏജൻസികളും വച്ചുപുലർത്തുന്നത്.