ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ ശൈത്യത്തിന്റെ പിടിയിലാണ്. ശൈത്യകാലം കൂടുതൽ തീവ്രമാകാനുള്ള സാധ്യതകളിലേയ്ക്കാണ് കാലാവസ്ഥാ നിരീക്ഷകർ വിരൽചൂണ്ടുന്നത്. ശൈത്യകാലം കനക്കുന്നതിനൊപ്പം തന്നെ അതിശൈത്യം മൂലമുള്ള രോഗാവസ്ഥകളും കൂടുകയാണ്.

ശൈത്യകാലത്ത് വീടുകളിലെ ഹീറ്റിംഗ് സിസ്റ്റം മെച്ചപ്പെട്ടതല്ലെങ്കിൽ ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അതിലുപരി പലരും കടുത്ത ജീവിത ചിലവ് വർദ്ധനവുമൂലം എനർജി ബില്ലുകൾ കുറയ്ക്കാനായി വീടുകളിലെ ഹീറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതിശൈത്യം മൂലം രോഗാവസ്ഥയിൽ ആകാൻ സാധ്യതയുള്ള രോഗികൾക്ക് ഡോക്ടർമാർ ഹീറ്റിംഗ് പ്രിസ്ക്രിപ്ഷൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞു. അതിശൈത്യം മൂലമുള്ള രോഗങ്ങൾ ജനങ്ങൾക്ക് പിടിപെടുന്നത് മൂലം എൻഎച്ച് എസിന് മേലുണ്ടാകാൻ സാധ്യതയുള്ള അധികസമ്മർദ്ദം കുറയ്ക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

2021 ഡിസംബറിൽ ഗ്ലൗസെസ്റ്റർ ഷെയറിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ക്രോണിക് ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങൾ ഉള്ളവർ ഹീറ്റിംഗ് ഉപയോഗിക്കാതെ ശൈത്യകാലത്ത് ജീവിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഗ്ലൗസെസ്റ്റർ ഷെയറിലെ എൻഎച്ച്എസ് ഡോക്ടറായ ഡോ. ഹെയ്ൽ ലെ റൂക്സ് പറഞ്ഞു. ഇങ്ങനെയുള്ള രോഗാവസ്ഥകളുള്ള വരുമാനം കുറഞ്ഞ ആളുകൾക്കാണ് നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.