ഗ്രേറ്റർ നോയ്ഡയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി പോലീസുകാർ. കൊടുംതണുപ്പിൽ അവശയായ പെൺകുട്ടിയെ മുലയൂട്ടി ജീവൻ സംരക്ഷിച്ചതാകട്ടെ പോലീസുകാരന്റെ ഭാര്യയും. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിനെ മുലയൂട്ടിയത്.

ഡിസംബർ ഇരുപതാം തീയതിയാണ് നോളജ് പാർക്കിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ പോലീസ് കണ്ടെത്തുമ്പോൾ തണുപ്പ് കൊണ്ടും വിശപ്പുകൊണ്ടും കുട്ടി അവശനിലയിലായിരുന്നു. വാരിയെടുത്ത് പോലീസുകാർ സ്‌റ്റേഷനിലെത്തിച്ചു.

കുഞ്ഞ് നിർത്താതെ കരയുന്നത് കണ്ട് ജ്യോതി മുലയൂട്ടാൻ സന്നദ്ധയായി രംഗത്ത് വരികയായിരുന്നു. കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോൾ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാൻ തീരുമാനിച്ചതെന്നും ജ്യോതി പറയുന്നു. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.