ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളായ ഗാര്‍ഡിയനും ഒബ്‌സര്‍വറും ടാബ്ലോയ്ഡ് ആയി മാറുന്നു. സാമ്പത്തികനഷ്ടത്തേത്തുടര്‍ന്നാണ് ടാബ്ലോയ്ഡ് സൈസിലേക്ക് ഇവ മാറുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ പത്രങ്ങളുടെ രൂപം മാറും. നഷ്ടം പരിഹരിക്കാനുള്ള മൂന്ന് വര്‍ഷ കര്‍മപരിപാടിയുടെ ഭാഗമായി പത്രങ്ങളുടെ അച്ചടി മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതു പത്രങ്ങളുടെയും മാതൃസ്ഥാപനമായി ഗാര്‍ഡിയന്‍ മീഡിയ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തന്നെ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 6.6 മില്യന്‍ പൗണ്ടായി നഷ്ടം വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കം.

2018 മുതല്‍ ട്രിനിറ്റി മിറര്‍ ആയിരിക്കും ഈ പത്രങ്ങള്‍ അച്ചടിക്കുക. ഡെയിലി മിറര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ പീപ്പിള്‍ എന്നീ പത്രങ്ങളുടെ മാതൃ കമ്പനിയാണ് ഇത്. ലണ്ടനിലും മാഞ്ചസ്റ്ററിലുമായി ഗാര്‍ഡിയനുള്ള മൂന്ന് പ്രിന്റിംഗ് പ്രസുകള്‍ വില്‍ക്കുകയോ പൊളിക്കുകയോ ചെയ്‌തേക്കും. 80 മില്യന്‍ വീതം മൂല്യം വരുന്ന ഇവ ഇല്ലാതാകുന്നതോടെ 50 തൊഴിലവസരങ്ങളും നഷ്ടമാകുമെന്നാണ് കരുതുന്നത്. പ്രിന്റ് പരസ്യ വിപണിയിലെ ഇടിവും പത്രങ്ങള്‍ അച്ചടിക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതും ഡിജിറ്റല്‍ മീഡിയയിലേക്ക് ജനങ്ങള്‍ കൂടുതലായി ആകൃഷ്ടരായതുമാണ് ഈ നഷ്ടത്തിന് കാരണം.

ഓണ്‍ലൈന്‍ പരസ്യങ്ങളുടെ വരുമാനം ഗൂഗിളിനും ഫേസ്ബുക്കിനും മാത്രമാണ് കാര്യമായി ലഭിക്കുന്നതെന്നതും ഈ സ്ഥാപതനത്തിന്റെ നഷ്ടം വര്‍ദ്ധിപ്പിച്ചു. മൂന്ന് വര്‍ഷം കൊണ്ട് അടിമുടി മാറുന്നതിനായുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ആളുകള്‍ തങ്ങളുടെ പത്രപ്രവര്‍ത്തന ശൈലിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. അതിന് അനുസൃതമായി കെട്ടിലും മട്ടിലും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഗാര്‍ഡിയന്‍ അറിയിച്ചു.