അര്‍ജന്റീനന്‍ സൂപ്പര്‍താരം മെസിയെ വാനോളം വാഴ്ത്തി ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍. സെമി ഫൈനലില്‍ തങ്ങള്‍ വഴങ്ങിയ മൂന്നാം ഗോളിനെ കുറിച്ചാണ് ഗ്വാര്‍ഡിയോള്‍ മനസു തുറന്നിരിക്കുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണല്‍ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗ്വാര്‍ഡിയോള്‍ പറഞ്ഞു. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് മെസി എന്നാണ് ഗ്വാര്‍ഡിയോള്‍ മുന്‍പ് പ്രതികരിച്ചിരുന്നത്.

‘ഞങ്ങള്‍ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ കളിക്കാനായതില്‍ സന്തോഷമുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും.’

‘അടുത്ത തവണ മെസിയെ കീഴ്പ്പെടുത്താമെന്നാണ് കരുതുന്നത്. ഞാന്‍ മെസിക്കെതിരെ നേരത്തെയും കളിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ അദ്ദേഹം സമ്പൂര്‍ണമായി വ്യത്യസ്തനായ കളിക്കാരനാണ്.’-ഗ്വാര്‍ഡിയോള്‍ പറയുന്നു.