ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും സിംഗിള്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവ മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിച്ചേക്കും. ഫിലിപ്പ് ഹാമണ്ട് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തേക്ക് ഈ സൗകര്യങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ക്യാബിനറ്റ് അനുവാദം നല്‍കി. 2022ലെ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അവസാനിക്കുന്ന വിധത്തിലാണ് ഇതിന് പദ്ധതിയിട്ടിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ കുറച്ചുകാലത്തേക്ക് കൂടി നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ ഈ സൗകര്യങ്ങള്‍ കുറച്ചു കാലത്തേക്ക് നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ക്യാബിനറ്റ് വിലയിരുത്തിയെന്ന് ഹാമണ്ട് പറഞ്ഞു. കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നെങ്കിലും പ്രധാനമന്ത്രി തെരേസ മേയ് ഇതേക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നില്ല. മൂന്നാഴ്ച നീളുന്ന അവധിയിലാണ് അവര്‍. മറ്റ് മന്ത്രിമാരില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. അതാണ് ഇപ്പോള്‍ ഹാമണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തിലാണ് ഹാമണ്ട് ഇക്കാര്യം അറിയിച്ചത്. 2019 മാര്‍ച്ചിലാണ് ഔദ്യോഗികമായി ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. എങ്കിലും ചില കാര്യങ്ങള്‍ അതേപടി കുറച്ചു കാലത്തേക്ക് കൂടി നിലനില്‍ക്കും. മൂന്നു വര്‍ഷം നീളുന്ന ഈ കാലയളവിനു ശേഷം മാത്രമേ യുകെ പുതിയ ഇമിഗ്രേഷന്‍ സംവിധാനത്തിലേക്കും യൂറോപ്യന്‍ യൂണിയനു മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടിതകളും ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.