ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു.1999ൽ അട്ടിമറിയിലൂടെയാണ് അദ്ദേഹം അധികാരം പിടിച്ചെടുത്തത്. 2001 നും 2008 നും ഇടയിൽ പ്രസിഡന്റായിരുന്ന അദ്ദേഹം, ദീർഘനാളായി അസുഖബാധിതനായിരുന്നു. ദുബായിൽ വെച്ചാണ് അന്ത്യം. നിരവധി കൊലപാതക ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം, തീവ്രവാദ ഇസ്ലാമിസ്റ്റുകളും പാശ്ചാത്യരും തമ്മിലുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.

ആഭ്യന്തര എതിർപ്പ് അവഗണിച്ച അദ്ദേഹം അമേരിക്കയുടെ ഭീകരതയ് ക്കെതിരെ ശക്തമായി നിലകൊണ്ടു. 2008-ൽ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ അദ്ദേഹം രാജ്യം വിട്ട സംഭവങ്ങളും ഉണ്ടായി. 2013 -ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച് മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയും മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി. തുടർന്ന് ചികിത്സ തേടി 2016 -ൽ പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് പോയ അദ്ദേഹം അന്നുമുതൽ രാജ്യത്ത് പ്രവാസ ജീവിതം നയിക്കുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11 -ന് ഡൽഹിയിലാണ് പർവേസ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി. റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964 -ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965 -ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്.