കൊച്ചി: സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്ന് ഹനാന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍. ‘ എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.’ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആണ് ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോളേജ് യൂണിഫോമില്‍ മീന്‍വിറ്റ് വൈറലായ ഹനാൻന്റെ അഭ്യർത്ഥന. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ തകര്‍ന്നാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഹനാന്‍ വൈറലാകുകയായിരുന്നു. അക്കൗണ്ട് നമ്പര്‍ കൊടുത്ത് കാശുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം വന്നതിനു പിന്നാലെയാണ് ഹനാന്‍ വിശദീകരണം നല്‍കിയത്.

അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് താന്‍ അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. തന്റെ അക്കൗണ്ടിലേക്കും ആരും പണം അയയ്ക്കരുതെന്നും ആ പണം ആരാണോ അയച്ചത് അവര്‍ക്ക് തിരികെ നല്‍കാമെന്നും ക്രൂശിക്കരുതെന്നും ഹനാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ ജോലിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി. 21 വയസുകാരിയായ തന്നെ മാനസികമായി പീഡിപ്പിക്കരുതെന്നും ഹനാന്‍ പറഞ്ഞു.  കുടുംബപ്രശ്‌നങ്ങള്‍കൊണ്ട് ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞു.

അതേസമയം തമ്മനത്ത് മീന്‍ വില്‍ക്കാനെത്തിയ തന്നെ പോലീസ തടഞ്ഞുവെന്നും ഹനാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കച്ചവടം തുടരുമെന്നും ഹനാന്‍ വ്യക്തമാക്കി. താന്‍ ഇതുവരെ കച്ചവടം നടത്തിയെടുത്ത് കച്ചവടം തുടരാനാകില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്നാല്‍ ഒരു കടമുറി ഇട്ടിട്ടായാലും താന്‍ മീന്‍ കച്ചവടം തുടരുമെന്ന് ഹനാന്‍ പറഞ്ഞു.

അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.