വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം.

ബ്രിട്ടൻ : ഹാരി രാജകുമാരന്റെയും മേഗൻ രാജകുമാരിയുടെയുമൊപ്പം ലോക യാത്രയ്ക്കൊരുങ്ങി കുഞ്ഞു ആർച്ചിയും. ഹാരിയുടെയും മേഗന്റെയും നാല് മാസം പ്രായമായ മകൻ ആർച്ചിയാണ് ചരിത്ര യാത്രയ്ക്കൊരുങ്ങുന്നത്. വിദേശ രാജ്യത്തേയ്ക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രാജകുടുംബാംഗം എന്ന ബഹുമതിയാണ് ആർച്ചിയെ തേടിയെത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലേയ്ക്ക് ഹാരി – മേഗൻ ദമ്പതികൾ നടത്തുന്ന പത്തുദിന യാത്രയിലാണ് ആർച്ചി പങ്കാളിയാവാൻ ഒരുങ്ങുന്നത്. വില്യം-കെയ്റ്റ് ദമ്പതികളുടെ മകൻ ജോർജ് , ന്യൂസിലാന്റിലേയ്ക്ക് നടത്തിയ യാത്രയാണ് ഇതിന് മുൻപ് പ്രസ്തുത നേട്ടം കൈവരിച്ചത്.

ആർച്ചിയുടെ യാത്ര ഔദ്യോഗകമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മേയ് 6ന് ലണ്ടനിലെ പോർട്ട്ലാൻഡ് ഹോസ്പിറ്റലിലാണ് ആർച്ചിയുടെ ജനനം. മകന്റെ ജനനത്തിന് ശേഷം ഹാരി പറഞ്ഞത് മകനെ കൂടാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാനാവില്ല എന്നാണ്. ഹാരിയുടെ ആ വാക്കുകൾ ആണ് ആർച്ചിയുടെ സൗത്ത് ആഫ്രിക്കൻ യാത്ര ഇപ്പോൾ ചർച്ചയായിരിക്കുന്നതിന് പിന്നിൽ.

രാജകുടുംബത്തിലെ ചെറിയ കുട്ടിയെയും കൊണ്ടുള്ള വിദേശ പര്യടനങ്ങൾക്ക് വലിയ ചരിത്രമാണുള്ളത്. ബ്രിട്ടീഷ്ഗവൺമെന്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ യാത്രകളായാണ് രാജകുടുംബത്തിന്റെ വിദേശ പര്യടനങ്ങൾ പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ രാജകുടുംബത്തിന്റെ ഓരോ യാത്രകൾക്കും വലിയ വാർത്താ പ്രാധാന്യമാണുള്ളത്.

ബ്രിട്ടീഷ് രാജ്ഞിക്ക് മുൻപിൽ ആർച്ചിയെ പരിചയപ്പെടുത്തുന്ന ചടങ്ങിലാണ് ആദ്യമായി കുഞ്ഞു രാജകുമാരൻ വാർത്തകളിൽ നിറയുന്നത്. വിൻഡ്സർ കൊട്ടാരത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഹാരിയും മേഗനും ആർച്ചിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തുകയുണ്ടായി. എന്നാൽ ആർച്ചിയുടെ മാമോദീസ ചടങ്ങുകൾക്ക് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. തിങ്കളാഴ്ച ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കൻ യാത്രയോടെ പതിനെട്ട് ആഴ്ചകൾ മാത്രം പ്രായമുള്ള ആർച്ചി വീണ്ടും വാർത്തകളിൽ നിറയാനൊരുങ്ങുകയാണ്.