ഹാരി രാജകുമാരനെയും ഭാര്യ മേഗനെയും വിൻഡ്സർ എസ്റ്റേറ്റിലെ വസതിയിൽ നിന്ന് ബ്രിട്ടീഷ് രാജകുടുംബം പുറത്താക്കിയതായി റിപ്പോർട്ട്. വിവാഹ സമ്മാനമായി എലിസബത്ത് രാജ്ഞി 2018 ലാണ് ഫ്രോഗ്മോർ എസ്റ്റേറ്റ് ഹാരിക്ക് നൽകിയത്.

ഈ വീട് ഇനി ആൻഡ്രൂ രാജകുമാരന് ലഭിക്കും. 2.9 മില്യൻ ഡോളർ ചിലവഴിച്ച് ഹാരിയും മേഗനും കോട്ടേജ് പുതുക്കി പണിതിരുന്നു. രാജകുടുംബത്തെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലുകളുമായി ഹാരിയുടെ ‘സ്പെയർ’ പുറത്തിറങ്ങിയതിന് പിന്നാലെ കൊട്ടാരത്തിന് കീഴിലുള്ള ഈ വസതി ഒഴിയാൻ ജനുവരിയിൽ ഹാരിക്ക് നിർദേശം നൽകിയിരുന്നു.

2020 ൽ നാടകീയ പ്രഖ്യാപനത്തിലൂടെ രാജപദവികളുപേക്ഷിച്ച ഹാരിയും മേഗനും കലിഫോർണിയയിലാണ് താമസം. ഓപ്ര വിൻഫ്രയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെയും ഇരുവരും നടത്തിയ വെളിപ്പെടുത്തലുകൾ രാജകുടുംബത്തിന് കടുത്ത നാണക്കേടാണ് സമ്മാനിച്ചത്. അതേസമയം ഹാരിയെയും മേഗനെയും വസതിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തകളോട് രാജകുടുംബം ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.