ലണ്ടൻ: ഹാരി രാജകുമാരന്റെ വാക്കുകൾ അനുദിനം ചർച്ചയാവുകയാണ്. ഇപ്പോഴിതാ, തന്റെ അമ്മ മരണശേഷവും ജീവിച്ചിരിപ്പുണ്ടെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. 1997 ൽ പാരീസിൽ വെച്ച് നടന്ന കാർ അപകടത്തിൽ ഡയാനയും ഡോഡി അൽ-ഫയീദും കൊല്ലപ്പെട്ടതിന് ശേഷം ഒളിഞ്ഞിരിക്കുകയാണെന്നാണ് ടോം ബ്രാഡ്ബിയുമായി നടത്തിയ അഭിമുഖത്തിൽ ഹാരി പറഞ്ഞത്. പുസ്തകത്തിലും ഇതിനെ കുറിച്ച് പരാമർശമുണ്ട്.

‘നിങ്ങളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഒളിവിലായിരുന്നുവെന്നും നിങ്ങൾ സംസാരിക്കുന്ന രീതിയാണ് പുസ്തകത്തിൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത്.’ മുൻ റോയൽ റിപ്പോർട്ടർ ബ്രാഡ്‌ബി ഹാരിയോട് പറഞ്ഞു. നിങ്ങൾ സ്വപ്നത്തിലാണോ ഇത് കണ്ടതെന്നുള്ള ചോദ്യത്തിന് അതെ എന്നുള്ള രീതിയിലാണ് ഹാരി തലയാട്ടിയത്. പുസ്തകത്തിന്റെ ആദ്യഭാഗം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ വിവരണമാണല്ലോ എന്നുള്ള ചോദ്യത്തിന് അതെ എന്നും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഇഞ്ചുറി എന്നാണ് ഞാൻ വിളിക്കുന്നതെന്നും, ഡിസോർഡർ എനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല കാര്യങ്ങളെ കുറിച്ചും ഹാരി തുറന്ന് സംസാരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പലപ്പോഴും പുറത്ത് വന്നിരുന്നു. എന്നാൽ ഇതുവരെ അതിന് തയാറായിട്ടില്ല. പല കാര്യങ്ങളിലും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പക്ഷം കേൾക്കാൻ കഴിയാതെ പോയിട്ടുണ്ടെന്നും ബ്രാഡ്ബി കൂട്ടിച്ചേർത്തു. അമ്മയുടെ വേർപാടിൽ ഞാൻ കരഞ്ഞെന്നും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവമാണ് അതെന്നും ഹാരി പറഞ്ഞു.