കൊവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി.

വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്ക് ധരിക്കാതെ പോകരുത്. സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നിൽക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക.

വീട്ടില്‍ കൊണ്ടുവരുന്ന പാഴ്സല്‍/ കൊറിയര്‍ എന്നിവ സാനിറ്റെെസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക.

സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക. മുറികളിലും, വാഹനങ്ങളിലും എ,സി ഒഴിവാക്കുക. സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് താഴ്ത്തരുത്. ദേഹത്തു പിടിച്ചു സംസാരിക്കുക, ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല.

കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക.

പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പ്രതിരോധ പാഠങ്ങള്‍ പഴുതുകളടച്ച് സാഹചര്യങ്ങള്‍ക്കുനുസരിച്ച് രോഗബാധയുണ്ടാകാനിടയുള്ള സാധ്യത തിരിച്ചറിഞ്ഞ് ശരിയായി പാലിച്ചാല്‍ മാത്രമേ സുരക്ഷിതരാകാന്‍ കഴിയൂ.

കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡോ. രണ്‍ദീപ് ഗുലേറിയ..

കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ പഴയതോ പുതിയതോ ആയ വകഭേദങ്ങൾ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

രണ്ടാമത്തെ തരംഗത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ആണ്. ചിലർ കീമോ തെറാപ്പി ചെയ്തവരാണ്.

രോഗം ബാധിച്ച ആരോഗ്യവാനായ മിക്ക കുട്ടികളും ആശുപത്രിയിൽ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി. ലോക്ക്ഡൗൺ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.