ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിന്റെ സമഗ്രമായ പരിഷ്കരണത്തിനൊരുങ്ങുകയാണ് ബ്രിട്ടൻ . മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷം ഏറ്റവും കൂടുതൽ സമ്മർദ്ദങ്ങളെ നേരിട്ടത് എൻഎച്ച്എസ് ആയിരുന്നു. കോവിഡ് രോഗികളിലേക്ക് ശ്രദ്ധ ഊന്നിയപ്പോൾ മറ്റു പല രോഗങ്ങളാലും വലയുന്നവരെ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റിയില്ല എന്ന പരാതി പരക്കെ ഉയർന്നിരുന്നു. രോഗികളായി ആശുപത്രിയിൽ എത്തുന്നവർക്ക് ആവശ്യമായ ചികിത്സാ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലേയ്ക്കും എൻഎച്ച് എസ് ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരെയും വാർദ്ധക്യസഹജമായ വിഷമങ്ങൾ ഉള്ളവരെയും സഹായിക്കാൻ എൻഎച്ച്എസിലെ മാറ്റങ്ങൾ സഹായകരമാകുമെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു . പഴയതിൽ നിന്ന് വ്യത്യസ്തമായി ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം, അമിത വണ്ണം അല്ലെങ്കിൽ ആസ്മാ പോലുള്ള അഞ്ചോ അതിലധികമോ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരാണ് . എന്നാൽ ഒരു ദശകം മുമ്പ് ഇത് പത്തിൽ ഒരാൾക്ക് മാത്രമായിരുന്നു. ചികിത്സയോട് അനുബന്ധിച്ചുള്ള പല നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും പുതിയ മാറ്റങ്ങൾക്ക് ഹേതുവായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.