ന്യൂസ് ഡെസ്ക് മലയാളം യുകെ

യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം പുറത്തുവന്നു. ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രണ്ടുദിവസമായി വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ജീവൻ നഷ്ടമായത് . നേരത്തെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.