ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും ക്യാൻസർ രോഗവുമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം അകാലത്തിൽ മരണമടഞ്ഞവരുടെ എണ്ണം നാൾക്ക് നാൾക്ക് കൂടി വരുകയാണ്’. പ്രത്യക്ഷത്തിൽ ആരോഗ്യപരമായ ജീവിത രീതികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്രയധികം ചെറുപ്പക്കാർ ഹൃദയാഘാതം മൂലം മരണമടയുന്നത് എന്നത് വിശദമായി പരിശോധിക്കേണ്ട വിഷയമാണ്.

യുകെയിൽ ഹൃദയാഘാതമുള്ള 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ ആശങ്കാജനകമായ രീതിയിൽ വർദ്ധനവ് ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയത്തിൻറെ ഒരു ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. തൻറെ രോഗികളിൽ 10 മുതൽ 20 ശതമാനം വരെ ഇപ്പോൾ 40 വയസ്സിന് താഴെയുള്ളവരാണെന്ന് ലണ്ടനിലെ സെൻ്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിലെയും പോർട്ട്‌ലാൻഡ് ഹോസ്പിറ്റലിലെയും കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. മാർട്ടിൻ ലോവ് പറയുന്നു. താനൊരു ജൂനിയർ ഡോക്ടർ ആയിരുന്ന സമയത്ത് ഹൃദയസംബന്ധമായ അസുഖങ്ങളുമായി യുവാക്കളെ കാണുന്നത് അപൂർവ്വമായിരുന്നു എന്ന് ഡോ. മാർട്ടിൻ പറഞ്ഞു. പണ്ട് ഹൃദയ രോഗികളിൽ ഭൂരിഭാഗവും 50 നും 60 നും വയസ്സിനിടയിൽ പ്രായമുള്ള പുകവലിക്കാരായിരുന്നു.

കഴിഞ്ഞ 5 വർഷമായി 20 കളുടെ മധ്യം മുതൽ ചെറുപ്പക്കാർക്ക് ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണത കൂടി വരികയാണെന്ന് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. ജോ മിൽസും പറഞ്ഞു. ഇപ്പോൾ ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിൽ 30 കളുടെ തുടക്കത്തിലുള്ള രോഗികളെ കാണുമ്പോൾ അത്ഭുതം തോന്നാറില്ലെന്ന് അദ്ദേഹം പറഞ്ഞു.


യുവാക്കളുടെ ഇടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് കാരണമാകുന്നത് എന്താണ്? തെറ്റായ ഭക്ഷണക്രമവും അമിത വണ്ണവും , ഉദാസീനമായ ജീവിതശൈലി, ടൈപ്പ് 2 പ്രമേഹം ഉള്ള യുവാക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ് ,പുകവലി, മദ്യപാനം എന്നിവയാണ് യുവാക്കളിൽ ഹൃദയാഘാതം കൂടുന്നതിന് കാരണമായി ഡോ ലോവ് ചൂണ്ടിക്കാണിക്കുന്നത് . അമിത വണ്ണം പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു, ഇത് ധമനികളിലും ഹൃദയത്തിലും അധിക സമ്മർദ്ദം ചെലുത്തും, സ്ലീപ് അപ്നിയ അതായത് രാത്രിയിലെ ശ്വസനത്തിൻ്റെ ക്രമരഹിതമായ രീതികൾ രോഗിയുടെ താൽക്കാലികമായി ശ്വാസോച്ഛ്വാസം നിലക്കുന്നതിന് കാരണമാകുന്നതും രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം.

മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് സ്ട്രെസിനെയാണ് . സാധാരണയായി നാമെല്ലാവരും സമ്മർദത്തോടെയാണ് ജീവിക്കുന്നത്, എന്നാൽ ഇത് ചില ആളുകളിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ താളത്തിൽ മാറ്റം വരുത്താമെന്ന് ഡോ. ലോവ് പറയുന്നു .

രോഗനിർണ്ണയത്തിലെ കാലതാമസം ഭാവിയിൽ വലുതും മാരകമായതുമായ ഹൃദയാഘാതത്തിന്റെ അപകട സാധ്യത ഉയർത്തുന്നതായാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണമായേക്കാവുന്ന നെഞ്ചുവേദന ഉണ്ടായാൽ 30 മിനിറ്റിനുള്ളിൽ അവർക്ക് വിദഗ്ധ പരിചരണം ലഭ്യമാക്കണം. ചെറുപ്പക്കാർ പലപ്പോഴും രോഗലക്ഷണങ്ങളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതായും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു . പലരും ഹൃദയ രോഗ ലക്ഷണങ്ങളെ ദഹനക്കേട് മൂലമുള്ള അസുഖങ്ങളായി കരുതി അവഗണിക്കുന്നത് മരണനിരക്ക് കൂടുന്നതിന് കാരണമാണ്.