തൃശ്ശൂര്‍: ചെരിപ്പില്‍ മൊബൈല്‍ ക്യാമറയൊളിപ്പിച്ച് സ്‌കൂള്‍ കലോത്സവ നഗരിയില്‍ കറങ്ങി നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പൊലീസ് പിടിയിലായത്. കലോത്സവ വേദികളിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റി ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു.

കലോത്സവനഗരിയിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പിന്റെ സോളിന്റെ അടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. കാമറയുടെ ഭാഗം മാത്രം പുറത്തുകാണും വിധമാണ് ഫോണ്‍ ക്രമീകരിച്ചിരുന്നത്. കൂടാതെ ഫോണിന് കേടുപറ്റാതിരിക്കാന്‍ ഇരുമ്പ് കവചവും ഫിറ്റ് ചെയ്തിരുന്നു.

ഈ മൊബൈലില്‍ നിന്ന് നൂറിലേറെ ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലെ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.