ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രണ്ട് വർഷത്തെ ഫിക്സഡ് റേറ്റ് ഡീലിന്റെ ശരാശരി നിരക്ക് 4.09 ശതമാനത്തിൽ എത്തിയതിനാൽ മോർട്ട്ഗേജ് തിരിച്ചടവിൽ പ്രതിമാസം 200 പൗണ്ടിന്റെ വർദ്ധനവ് പൊതുജനങ്ങൾക്ക് തിരിച്ചടിയാവുന്നു. അനലിസ്റ്റ് മണിഫാക്റ്റ്സ് പറയുന്നതനുസരിച്ച്, ഈ പലിശ നിരക്ക് ഫെബ്രുവരി 2013 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ്, ഒരു വർഷം മുമ്പ് ഇത് 2.45% ആയിരുന്നു. £250,000 മോർട്ട്ഗേജിന്റെ ശരാശരി പ്രതിമാസ തിരിച്ചടവ് കഴിഞ്ഞ വർഷം £1,115 ൽ നിന്ന് £1,332 ആയി ഉയർന്നുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ജീവിതച്ചെലവ് പ്രതിസന്ധിയിൽ ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില വർധിക്കുന്ന ഘട്ടത്തിൽ ഇത് വീടുകളെ രൂക്ഷമായി ബാധിക്കുമെന്ന് ബ്രോക്കർ എസ്. പി. എഫ് പ്രൈവറ്റ് ക്ലയന്റുകളുടെ മാർക്ക് ഹാരിസ് പറഞ്ഞു. ജൂലൈയിൽ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 10.1 ശതമാനത്തിലെത്തി, വർഷാവസാനത്തോടെ 13 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, ഒക്ടോബറിൽ എനർജി പ്രൈസ് ക്യാപ് 81% ഉയർന്ന് 3,576 പൗണ്ടിൽ എത്തുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് നിരക്കുകളും പണപ്പെരുപ്പവും കാരണം വീട്ടുടമസ്ഥർക്ക് അവരുടെ വരുമാനം 25 ശതമാനത്തിലധികം കുറയുമെന്ന് യുകെ ഫിനാൻസ് മുന്നറിയിപ്പ് നൽകി. കോവിഡ് സമയത്ത് മോർട്ട്ഗേജ് നിശ്ചയിച്ച് ഇപ്പോൾ ഉയർന്ന നിരക്കുകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്ന വീട്ടുടമകൾക്ക് ഈ വർദ്ധനവ് ഞെട്ടലുണ്ടാക്കുമെന്ന് ഉറപ്പാണ്.