പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ഇന്ന് തിയേറ്ററുകളില്‍ എത്ത. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചു പൂട്ടുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് നേരത്തെ തീരുമാനിച്ച തീയതിയില്‍ (ജനുവരി 21) തന്നെ ‘ഹൃദയം അണിയറ പ്രവര്‍ത്തകര്‍’ റിലീസ് ചെയ്തത്.

നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന കാലമേതെന്ന് ചോദിച്ചാല്‍ കലാലയ കാലം എന്നുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കാരണം ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കലാലയങ്ങള്‍ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് ഉപോല്‍ബലമാകുന്നു. അങ്ങനെയൊരു കലാലയം അരുണ്‍ എന്ന ചെറുപ്പക്കാരനെ എങ്ങനെ വാര്‍ത്തെടുത്തു എന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പറയുന്നത്.

ഏറെ സ്വപ്‌നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനെത്തുന്ന അരുണ്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം. അരുണിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ക്യാംപസ് ജീവിതത്തിനെ വര്‍ണാഭമാക്കുന്ന സൗഹൃദവും പ്രണയവും തന്നെയാണ് ഹൃദയത്തിന്റേയും കാതല്‍. അരുണിന്റെ കാര്യമെടുത്താല്‍ ഈ രണ്ട് ഘടകങ്ങളാണ് സ്വന്തം ജീവിതവും ഭാവിയും എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കള്‍ പോലും പിന്നെയേ വരുന്നുള്ളൂ.

ക്യാംപസ്, സൗഹൃദം, അരുണ്‍, ദര്‍ശന എന്നീ നാലുഘടകങ്ങളില്ലാതെ ഒരു ഫ്രെയിം പോലും ഹൃദയത്തില്‍ കാണാനാവില്ല. അരുണിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലെല്ലാം ഇക്കാര്യങ്ങള്‍ കാണാനാവും. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ക്ലാസ് റൂം രംഗങ്ങളിലും പ്രണയ രംഗങ്ങളിലും എന്തിന് നായകനായ അരുണ്‍ മാസ് കാണിക്കുന്നതില്‍പ്പോലും ആ ഒരു സംഗതി കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ മുന്‍ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ നായകന് തട്ടമായിരുന്നു വീക്ക്‌നെസ്സെങ്കില്‍ ഇവിടെ മുടിയഴിച്ചിടുന്നതിനോടാണ് താത്പര്യം.

ഹൃദയം എന്നത് ഒരു നൂലാണെന്ന് സങ്കല്‍പ്പിച്ചാല്‍ അതിനാല്‍ കെട്ടിയിടപ്പെടുന്ന ബന്ധങ്ങളാണ് അരുണിന്റെ ജീവിതത്തെ സമ്പന്നമാക്കുന്നത്. ട്രെയിനില്‍ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനും കോളേജിലെ സുഹൃത്തുക്കളായ സെല്‍വയും കാളിയും ദര്‍ശനയും പ്രതീകും നിത്യയുമെല്ലാം ആ നൂലില്‍ കോര്‍ത്ത മുത്തുകളാണ്. അരുണും ദര്‍ശനയുമായുള്ള പ്രണയത്തെ മറികടക്കുന്നുണ്ട് സുഹൃദ്ബന്ധങ്ങള്‍. സെല്‍വയും കാളിയും ആന്റണിയുമായുള്ള അരുണിന്റെ ചങ്ങാത്തം അതിനുള്ള ഉദാഹരണമാണ്. ഏത് പ്രതിസന്ധി വന്നാലും ഏതെങ്കിലുമൊക്കെ രീതിയില്‍ അരുണ്‍ എന്ന കഥാപാത്രം അത് മറികടക്കുന്നത് ഈ ബന്ധങ്ങളുടെ ശക്തിയാലാണ്.

താരങ്ങളുടെ പ്രകടനം നോക്കിയാല്‍ പ്രണവില്‍ നിന്ന് തുടങ്ങാം. ആദിയില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും നടനെന്ന രീതിയില്‍ പ്രണവ് ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചിത്രം എന്ന സിനിമ വിനീത് ശ്രീനിവാസനെ സ്വാധിനിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നു. നഗുമോ എന്ന ഗാനവും ചിലരംഗങ്ങളില്‍ നായകന്റെ കയ്യിലെ സ്റ്റില്‍ ക്യാമറയുടെ സാന്നിധ്യവും അതിനുള്ള തെളിവായി കാണാവുന്നതാണ്. ഒരുപക്ഷേ മോഹന്‍ലാല്‍ എന്ന നടന് പ്രണവിലൂടെ ഒരു ആദരവ് സമര്‍പ്പിച്ചതാവാനും സാധ്യതയുണ്ട്. ദര്‍ശനയുടെ ദര്‍ശനയ്ക്ക് പലപ്പോഴും കാഴ്ചക്കാരുടെയുള്ളില്‍ ഒരു വിങ്ങലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കല്യാണിയുടെ നിത്യയുടെ കുസൃതിത്തരങ്ങള്‍ പ്രേക്ഷകനില്‍ പുഞ്ചിരി സൃഷ്ടിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി എന്നിവരും മികച്ചതായി. 15 പാട്ടുകളില്‍ ഒരെണ്ണംപോലും തെറ്റായയിടത്ത് ചേര്‍ത്തിട്ടില്ല. മികവുറ്റ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയതില്‍ ഹിഷാം എന്ന സംഗീതജ്ഞനും കയ്യടിക്ക് അര്‍ഹതയുണ്ട്.

മൂന്നുമണിക്കൂര്‍ വരുന്ന ചിത്രം ഒരിക്കല്‍പ്പോലും ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങള്‍ ഒരാള്‍ പോലും നമുക്ക് അപരിചിതരല്ല എന്നതാണ് അതിന് കാരണം. സ്വന്തം അനുഭവമല്ലേ സ്‌ക്രീനില്‍ കാണുന്നത് എന്ന തോന്നല്‍ ഉണ്ടായാലും അവരെ കുറ്റം പറയാനാവില്ല. കാരണം ഇങ്ങനെയൊക്കയുള്ള അനുഭവങ്ങള്‍ ഉണ്ടാവാത്തവര്‍ കുറവായിരിക്കും എന്നതുതന്നെ. സിനിമ കണ്ടിറങ്ങുമ്പോള്‍ എന്തോ എവിടെയോ നഷ്ടമായതുപോലെ തോന്നിയേക്കാം. ആ നിമിഷമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയവും. അകലങ്ങളിലെവിടെയോ ഉള്ള നഷ്ടമായി എന്ന് കരുതുന്ന സുഹൃത്തുക്കളാണ്, ബന്ധങ്ങളാണ് കൊളുത്തിവലിക്കുന്നതായി ഉള്ളിലനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ ഭാഷയില്‍ വിനീത് ഒരുക്കിയ ‘ഹൃദയ’ത്തെ ഹൃദയം കൊണ്ടുകാണാം.

മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’.

അജു വർഗ്ഗീസ്, അരുൺ കുര്യൻ, ജോണി ആന്റണി, അശ്വത്ത് ലാൽ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ ‘ദര്‍ശന’ എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ഗാനം 20 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്, വിതരണം – മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്