തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയെ കൊന്നുകത്തിച്ചത് പൂര്‍വകാമുകന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇത് കോട്ടയത്ത് നിന്ന് കാണാതായ ജെസ്നയുടേതാണെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ ജെസ്നയുടെ സഹോദരന്‍ ജെയ്സ് മൃതദേഹം ജെസ്നയുടെതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നീട് തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇൗ കേസിലാണ് യുവതിയുടെ പൂര്‍വകാമുകന്‍ എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് െചയ്യുന്നത്.

പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തനമാണ്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇൗ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

വിവാഹിതനായിരുന്നിട്ടും ഇയാള്‍ പൊക്കിഷവുമായി ബന്ധം തുടര്‍ന്നുപോന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം പലകുറി ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. സംഭവദിവസം ബാലമുരുകന്റെ ആവശ്യപ്രകാരമാണ് പൊക്കിഷം ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയത്.തുടര്‍ന്ന് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീടാണ് തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം ബാലമുരുകനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ബാലമുരുകന്‍ നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ കുക്കര്‍ ഉപയോഗിച്ച് ബാലമുരുകന്‍ പൊക്കിഷത്തിന്റെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷം അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പല്ലിനിട്ടിരുന്ന ക്ലിപ്പാണ്, മൃതദേഹം ജെസ്നയുടേതാണെന്ന സംശയത്തിനിടയാക്കിയത്. ഇതിനെ തുടർന്ന് വെച്ചൂച്ചിറ എസ്.ഐ പി.എച്ച്.അഷ്റഫ്, ജെസ്നയുടെ സഹോദരൻ ജെയ്സ് എന്നിവരടങ്ങിയ സംഘം ചെങ്കൽപേട്ട് മെഡിക്കൽ കോളജിലെത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് ജെസ്നയുമായി സാമ്യമില്ലെന്ന് സഹോദരൻ പറഞ്ഞു. പല്ലിലെ ക്ലിപ്പിലും വ്യത്യാസമുണ്ട്. അതിനിടെയാണ് അണ്ണാ നഗറിൽ നിന്ന് കാണാതായ യുവതിയുടെതാണോ മൃതദേഹം ആണോ എന്ന് പരിശോധിക്കാൻ അവരുടെ ബന്ധുക്കൾ എത്തിയത്. മുഖം പൂർണമായും കത്തിക്കരിയാത്തതിനാൽ മൃതദേഹം പൊക്കിഷ മേരിയുടെതാണെന്ന് ബന്ധുക്കൾക്ക് തിരിച്ചറിയാനായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.