യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥ തക്കാളിയുൾപ്പെടെയുള്ള പഴം പച്ചക്കറിവർഗ്ഗങ്ങളുടെ ക്ഷാമത്തിൽ വലഞ്ഞ് യുകെയിലെ സൂപ്പർമാർക്കറ്റുകൾ. “മോശമായ കാലാവസ്ഥ” വിളവെടുപ്പിനെ ബാധിച്ചതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പറഞ്ഞു. മാർക്കറ്റുകളിലെ കാലിയായ ഷെൽഫുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ തക്കാളിയുടെ വിപണിയിലെ കുറവ് വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.

യുകെയിൽ ശൈത്യകാലത്ത് ലഭിക്കുന്ന തക്കാളിയുടെ വലിയൊരു ഭാഗം മൊറോക്കോയിലും തെക്കൻ സ്പെയിനിലും നിന്നുമാണ്. രണ്ടു പ്രദേശങ്ങളിലും അടുത്ത കാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമാണ് ഈ ക്ഷാമം ഉണ്ടായിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം മൊറോക്കോയിൽ നിന്നുള്ള ഫെറികൾ റദ്ദാക്കിയതും വിതരണത്തെ ബാധിച്ചു. എന്നാൽ പഴം പച്ചക്കറി വർഗ്ഗങ്ങളിലെ കുറവ് പരിഹരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന പുതിയ ഉൽപ്പന്നങ്ങൾ നൽകുന്നതിനായി കർഷകരുമായി പ്രവർത്തിക്കുന്നുണ്ടെന്നും ബിആർസിയിലെ ഫുഡ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ ആൻഡ്രൂ ഓപ്പി പറഞ്ഞു.

പഴം പച്ചക്കറി വർഗ്ഗങ്ങളിലെ ക്ഷാമം മറ്റു ബിസിനസുകളെയും ബാധിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ റെസ്റ്റോറന്റുകൾ, കഫേകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേയ്ക്ക് ഭഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരായ വിൽറ്റ്ഷയറിലെ ഹെറിറ്റേജ് ഫൈൻ ഫുഡ് കമ്പനി കഴിഞ്ഞ ദിവസം തങ്ങളുടെ വെബ്സൈറ്റിൽ തക്കാളിയുടെ ദൗർലഭ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളരിയുടെ സ്റ്റോക്കുകളും കുറവാണെന്നും കുരുമുളക് കൃത്യ സമയത്ത് പാകമാകുന്നില്ലെന്നുമുള്ള ആശങ്കയും അവർ പങ്കുവച്ചു. ശൈത്യകാലത്ത് യുകെയിൽ ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും നല്ലൊരു ഭാഗം നെതർലാൻഡിൽ നിന്നാണ് വരുന്നത്. ഇവ ഹരിതഗൃഹങ്ങളിലാണ് വളർത്തുന്നത്. ഇവയുടെ ഉത്പാദനത്തെ ഉയർന്ന എനർജി ബില്ലുകൾ ബാധിച്ചിട്ടുണ്ട്.