കയ്യും കാലും കെട്ടിയിട്ട ശേഷം മാറിടം മുറിച്ചു ചോര ഒഴുക്കും. പിന്നീട് കഴുത്തറുത്ത് കൊല്ലും. ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ.. കേരളത്തെ വിറപ്പിച്ച നരബലിയിൽ ഇരയായ സ്ത്രീകളെ അതിക്രൂരമായി െകാലപ്പെടുത്തിയത് ഇങ്ങനെയാണ്.

സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം നൽകാമെന്ന വാഗ്ദാനമാണ് കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്‍ലിക്കും കടവന്ത്രയിൽ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും‍ ഷാഫി നൽകിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു.

റോസ്‍‍ലിയെ കൂട്ടിക്കൊണ്ടു പോയി അന്നേ ദിവസം തന്നെ കൊലപ്പെടുത്തി പൂജ നടത്തി. റോസ്‍ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ അടുത്ത ഇരയെ തേടുന്നത്. വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം. അതേസമയം വീട്ടിൽ സമ്പത്തുണ്ടാകുകയായിരുന്നു ഭഗവൽ സിങ്ങിന്റെ ഉദ്ദേശ്യം. ഒരു പൂജ കൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണ് എന്നും പറഞ്ഞത് ഭഗവൽസിങ് വിശ്വസിച്ചു.

മാത്രമല്ല, പൂജയ്ക്കു വേണ്ട പണം നൽകുകയും ചെയ്തു. ഇതോടെ കടവന്ത്രയ്ക്കടുത്തു താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയയെും ഷാഫി വലയിലാക്കി. സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു ഇവർക്കും നൽകിയ വാഗ്ദാനം.

നിത്യവൃത്തിക്കു ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മം, പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുയായിരുന്നു. തിരുവല്ലയിൽ എത്തിച്ച ശേഷം ഇവരെയും ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പത്മത്തെ കാണാതെ വന്നതോടെ മകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയത് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതിലേയ്ക്കു വഴി തെളിച്ചത്.