കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി ജില്ലയിൽ ഒമ്പതു വയസുള്ള ആദിവാസി ബാലനെ നരബലികൊടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്യുകയും മൃതദേഹം വെട്ടി നുറുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സിൽവാസയുടെ അതിർത്തി സംസ്ഥാനമായ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി പട്ടണത്തിനടുത്തുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ട ഒമ്പതുവയസുകാരൻ. സംഭവത്തിൽ ഒരു കൗമാരക്കാരനെയും രണ്ടുപുരുഷന്മാരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

ഡിസംബർ 29 ന് യുടിയിലെ ദാദ്ര ആൻഡ് നഗർ ഹവേലി ജില്ലയിലെ സെയ്ലി ഗ്രാമത്തിൽ നിന്ന് കുട്ടിയെ കാണാതായിരുന്നു. പിറ്റേന്ന് സിൽവാസ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. സിൽവാസയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാപിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ഇരയുടേതെന്ന് സംശയിക്കുന്ന ശരീരത്തിന്റെ ഭാഗങ്ങൾ നരബലി നടത്തിയ സെയ്ലി ഗ്രാമത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ ബലികൊടുക്കാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലായ കൗമാരക്കാരനെ സൂറത്തിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി പട്ടികവർഗ (എസ്ടി) മോർച്ച പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി. ‘മരിച്ച കുട്ടി ഗോത്രവർഗ വാർലി വിഭാഗത്തിൽ പെട്ടയാളാണ്. ആ കുടുംബത്തിന് ആരുമായും ശത്രുതയില്ല. സംഭവം വെറുപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവും വളരെ ഗുരുതരമായ കുറ്റകൃത്യവുമാണ്. കുറ്റാരോപിതർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നതിന് പൊലീസ് വേഗം നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.