ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നൂറോളം എൻ എച്ച് എസ് കൺസൾട്ടന്റുമാർ പ്രൈവറ്റ് ക്ലിനിക്കുകളിൽ ഷെയർ ഹോൾഡർമാരാണെന്നും, 2015 മുതൽ ഇത്തരത്തിൽ ഇവർ 1 ബില്യൺ പൗണ്ടോളം റവന്യൂ ഉണ്ടാക്കിയിട്ടുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സെന്റർ ഫോർ ഹെൽത്ത് ആൻഡ് പബ്ലിക് ഇൻട്രസ്റ്റ് ഇത്തരത്തിൽ ഇംഗ്ലണ്ടിൽ മാത്രം 481 കൺസൾട്ടന്റുമാർക്ക് ഏകദേശം 34 പ്രൈവറ്റ് ഫേമുകളിൽ ഷെയറുകൾ ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇത് ഒരുതരത്തിലും രോഗികളെ ബാധിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള നടപടികൾ പൊതു താൽപര്യത്തിന് എതിരാണെന്നും, ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും സി എച്ച് പി ഐ ഡയറക്ടർ ഡേവിഡ് റോലാൻഡ് അഭിപ്രായപ്പെട്ടു. ഡിവിഡന്റുകളുടെ രൂപത്തിൽ കൺസൾട്ടന്റുമാർക്ക് 11,600 പൗണ്ട് മുതൽ 172000 പൗണ്ട് വരെ ഒരു വർഷം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. എൻ എച്ച് എസ് സാലറികൾക്കും, പ്രൈവറ്റായി രോഗികളെ നോക്കുമ്പോൾ ലഭിക്കുന്ന ഫീസിനും പുറമേയാണ് ഇത്തരത്തിൽ ലഭിക്കുന്ന ഡിവിഡന്റുകൾ.

ഇത്തരത്തിലുള്ള പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റുകൾ എൻ എച്ച് എസിൽ നിന്നും കൺസൾട്ടന്റുമാരെ പിൻവലിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും റോലാൻഡ് പറഞ്ഞു. പ്രൈവറ്റ് സെന്ററുകൾക്ക് കൂടുതൽ ആവശ്യകത ഉയരുകയും, എൻ എച്ച് എസ് സേവനങ്ങളുടെ തകർച്ചയ്ക്ക് ഇത് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൻ എച്ച് എസ് ട്രീറ്റ് മെന്റ് ലഭിക്കുന്നതിനുള്ള കാലതാമസം കോവിഡ് കാലത്ത് ഏറി വന്നിരിക്കുകയാണ്. 6 മില്യനോളം ആളുകളാണ് ക്രമമായുള്ള ചെക്കപ്പിനായി എൻ എച്ച് എസ് അപ്പോയിൻമെന്റിനായി കാത്തിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് ആവശ്യകതയേറി വരുന്നുണ്ട്. എന്നാൽ നിലവിലെ റിപ്പോർട്ടിൽ യാതൊരു തരത്തിലുള്ള ക്രമക്കേട് നടക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടില്ല.