മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുൾപ്പെടെ 17 പ്രതികളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി റദ്ദാക്കി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. വിചാരണ നടപടികളുമായി പ്രതിഭാഗം സഹകരിക്കാത്ത സാഹചര്യത്തിലാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
കേസിന്റെ വിചാരണ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഒന്നാം സാക്ഷിയുടെ വിസ്താരം പൂർത്തിയായെങ്കിലും രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ കോടതിമാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി അറിയിച്ചു. തുടർന്ന് സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിന്ന പ്രതിഭാഗത്തിന്റെ നടപടി വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.
2018 ഫെബ്രുവരി 12-ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ടത്. ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ബോംബെറിഞ്ഞ് ആക്രമിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. സി.പി.എം.- ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നിരവധി പേരാണ് കേസിലെ പ്രതികൾ. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ. പദ്മനാഭനാണ് ഹാജരാകുന്നത്.











Leave a Reply