സ്റ്റോക്‌ഹോം: പ്രധാന റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ നൂറ് കണക്കിന് വരുന്ന മുഖംമൂടിധാരികള്‍ അഭയാര്‍ത്ഥിക്കുട്ടികളെ മര്‍ദ്ദിച്ചതായി പരാതി. സ്വീഡന്‍കാരല്ലെന്ന് തോന്നിയവരെയെല്ലാം ഇവര്‍ മര്‍ദിച്ചതായും ആരോപണമുണ്ട്. ആം ബാന്‍ഡുകളും കറുത്ത മുഖം മൂടിയും ധരിച്ചാണ് സംഘം മാര്‍ച്ച് നടത്തിയത്. അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളെ ഉപദ്രവിക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യമെന്ന് സ്റ്റോക്‌ഹോം പൊലീസ് വക്താവ് ടവ് ഹാഗ് പറഞ്ഞു.
മൂന്ന് പേരെ തല്ലുന്നത് താന്‍ കണ്ടതായി ഒരാള്‍ പറഞ്ഞു. കുടിയേറ്റക്കാരെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഭയന്ന് പോയ പലരും ഓടിരക്ഷപ്പെടുന്നുമുണ്ടായിരുന്നു. അക്രമം നടത്തും മുമ്പ് സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. ആവശ്യത്തിനായി എന്ന് ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. അവിടെവിടെയായി ചുറ്റിനടക്കുന്ന ഉത്തരാഫ്രിക്കന്‍ തെരുവു കുട്ടികള്‍ ശിക്ഷാര്‍ഹരാണെന്നും ലഘുലേഖയിലുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന അലക്‌സാണ്ട്ര മേഴറുടെ മരണത്തെക്കുറിച്ചും ലഘുലേഖയില്‍ സൂചനയുണ്ട്. അനാഥക്കുട്ടികള്‍ക്കായുളള ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചാണ് മേഴര്‍ കുത്തേറ്റ് മരിച്ചത്.
കുട്ടികളെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാളെ പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ് ചെയ്തിട്ടുളളത്. പൊതുസ്ഥലത്ത് മുഖം മറച്ചെത്തിയതിനാണ് മറ്റുളളവരെ അറസ്റ്റ് ചെയ്തതത്. ഇത്തരം നടപടി സ്വീഡനില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടാക്കും.

സെന്‍ട്രല്‍ സ്റ്റേഷന് ചുറ്റുമായി തമ്പടിച്ചിട്ടുളള വടക്കേ ആഫ്രിക്കയില്‍ നിന്നുളള കുറ്റവാളികളായ കുടിയേറ്റക്കാരെ തുടച്ച് നീക്കിയതായി ആക്രമണങ്ങള്‍ക്ക് ശേഷം നിയോനാസി ഗ്രൂപ്പ് സ്വീഡിഷ് റസിസ്റ്റന്റ് മൂവ്‌മെന്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഈ കുട്ടിക്കുറ്റവാളികള്‍ ദീര്‍ഘകാലമായി രാജ്യത്ത് കൊളളയും ഉപദ്രവും തുടരുകയാണെന്നും പ്രസ്താവനയിലുണ്ട്. പൊലീസിന് ഇവരെ ഒന്നും ചെയ്യാനാകുന്നില്ല. അത് കൊണ്ട് നാം നേരിട്ട് തന്നെ ഇതിനെതിരെ ഇറങ്ങിപ്രവര്‍ത്തിക്കേണ്ടി വന്നിരിക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
കഴിഞ്ഞ കൊല്ലം മാത്രം രാജ്യത്ത് 160000 അഭയാര്‍ത്ഥികളാണ് എത്തിയത്. കഴിഞ്ഞ മാസം മുതല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ വേണമെന്ന നിയമം വന്നതോടെ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.