കുടുംബ കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പനമണ്ണ സ്വദേശി രഞ്ജിത്ത് (33) നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. മനിശ്ശേരി സ്വദേശിനി സുബിത (24) നാണ് വെട്ടേറ്റത്.

ഇരുവരും വിവാഹമോചനത്തിനായി കോടതിയിൽ എത്തുകയും തുടർന്ന് കൗൺസിലിംഗിന് വിധേയരാകുകയും ചെയ്തിരുന്നു. കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം സുബിത ഇപ്പോൾ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ച് നിൽക്കുന്നതിനിടയിൽ രഞ്ജിത്ത് സുബിതയോട് വഴക്കിടുകയും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

കൈയിൽ വെട്ടേറ്റ സുബിതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിതയുടെ ഇരു കൈയിലെയും മുറിവുകൾ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെട്ടേറ്റ ഉടനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.