ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ലഹരി മരുന്നിനു പണം നൽകി ലൈംഗിക ചിത്രങ്ങൾക്കായി ചൂഷണം ചെയ്തെന്ന ആരോപണം നേരിട്ട പ്രമുഖ അവതാരകൻ ഹ്യൂ എഡ്വേർഡ്സ് ആണെന്ന് വെളിപ്പെടുത്തൽ. എഡ്വേർഡ്സിന്റെ ഭാര്യയാണ് ഇത് വെളിപ്പെടുത്തിയത്. ആരോപണം നേരിടുന്ന വ്യക്തി ഹ്യൂ എഡ്വേർഡ്സ് ആണെന്നും എന്നാൽ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ആണെന്നും ഭാര്യ വിക്കി ഫ്ലിൻഡ് പ്രസ്താവനയിൽ പറഞ്ഞു. എഡ്വേർഡ്‌സ് “ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി” ആശുപത്രിയിലാണ്. അദേഹത്തിന്റെ മാനസിക നില പരിഗണിച്ചും നമ്മുടെ കുട്ടികളെ കരുതിയുമാണ് ഇത് പറയുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രയാസകരമായ അഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ ഭർത്താവ് ഹ്യൂ എഡ്വേർഡിന് വേണ്ടി ഈ പ്രസ്താവന നടത്തുന്നു. ഹ്യൂവിന് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. അടുത്ത കാലത്തായി അദ്ദേഹം കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവങ്ങൾ കാര്യങ്ങൾ വളരെ വഷളാക്കി. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ് ” പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു. എഡ്വേർഡ്സ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. തെളിവുകൾ ഇല്ലാത്തതിനാൽ 61 കാരനായ എഡ്വേർഡ്സിന് ഇപ്പോൾ പോലീസ് നടപടി നേരിടേണ്ടിവരില്ലെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.

ആരോപണങ്ങളിൽ വസ്തുതാന്വേഷണം തുടരുമെന്ന് ബിബിസി അറിയിച്ചു. ഇത് വളരെ സങ്കീർണ്ണമായ ഒരു സാഹചര്യമായി തുടരുന്നുവെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ, ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി പറഞ്ഞു. 1980-കളിൽ ബിബിസിയിൽ ട്രെയിനിയായി എത്തിയ എഡ്വേർഡ്സ് പിന്നീട് ബിബിസി ന്യൂസിന്റെ ഏറ്റവും അറിയപ്പെടുന്ന അവതാരകരിൽ ഒരാളായി ഉയർന്നു. ടെൻ ഒക്ലോക്ക് ന്യൂസ് ഹോസ്റ്റുചെയ്യുന്നതിനൊപ്പം, തിരഞ്ഞെടുപ്പ്, എലിസബത്ത് രാജ്ഞിയുടെ മരണം തുടങ്ങിയ പ്രധാന വാർത്തകളുടെ കവറേജിന് അദ്ദേഹം നേതൃത്വം നൽകി.

വ്യാഴാഴ്ചയാണ് ബിബിസി അവതാരകനെതിരെ ആരോപണം ഉയർന്നത്. കൗമാര വ്യക്തിക്കു 17 വയസ്സായിരുന്നു. 2020 മുതൽ അശ്ലീല ഫോട്ടോകൾ ആവശ്യപ്പെട്ടു പ്രമുഖ അവതാരകൻ പണം ബാങ്ക് അക്കൗണ്ടിലിട്ടു നൽകിയെന്ന പരാതിയുമായി അമ്മയാണു ബിബിസി അധികൃതരെ സമീപിച്ചത്. പിന്നാലെ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി മറ്റൊരാളും എത്തിയിരുന്നു.