വൈന്‍‌ പോലെ പഴകും തോറും തനിക്കും വീര്യം കൂടുമെന്ന് മുന്‍ ഇന്ത്യന്‍ നായകൻ മഹേന്ദ്ര സിങ് ധോണി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടത്തിന് ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.

79 പന്തുകളില്‍ നിന്നും 78 റണ്‍സുമായി ഇന്ത്യയെ 250 റണ്‍സ് കടത്തുന്നതില്‍ ധോണി നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുന്‍നിര ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യക്കായി കൂടുതല്‍ റണ്‍ നേടിയിരുന്നത്. അതുകൊണ്ടു തന്നെ ഒരവസരം ലഭിച്ചപ്പോള്‍ മികച്ച സ്കോര്‍ കണ്ടെത്താനായത് സന്തേഷകരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച കൂട്ടുകെട്ടാണ് വേണ്ടിയിരുന്നതെന്നും കേദാര്‍ ജാദവ് കൂട്ടിനെത്തിയതോടെ മനസില്‍ കണ്ട 250 റണ്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമായെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്തായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിങ്ങ്സുകള്‍ പിറന്നിട്ടില്ല. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. ധോണിയെ ഇപ്പോഴും ബിസിസിഐ എ ഗ്രേഡ് താരമായി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്, സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ പ്രത്യേക സമിതി അംഗം രാമചന്ദ്ര ഗുഹ രാജിവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി, ഇപ്പോള്‍ ഏകദിനത്തിലും ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്.

93 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധോണിയുടെ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി.