ടോം ജോസ് തടിയംപാട്

സതീര്‍ത്ഥ്യര്‍ സടകുടഞ്ഞ് എഴുന്നേറ്റപ്പോള്‍ ഈസ്റ്റര്‍ അപ്പീലിൽ  ലഭിച്ചത് 5344 പൗണ്ട്. ഇടുക്കി ചാരിറ്റിക്ക് ഇത് അഭിമാനനിമിഷം. എല്ലാവര്‍ക്കും നന്ദി. ഒരു പൂവു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഞാങ്ങള്‍ക്ക് നല്‍കിയത് ഒരു വസന്തമാണ്. അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെയും അച്ചുവിന്റെയും കണ്ണുനീര്‍ ഒരു നനവായി യുകെ മലയാളികളുടെ മനസിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ഇടുക്കി ചാരിറ്റിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അതുമാറി. പാലാ സെന്റ് തോമസ് കോളേജിലെ തങ്ങളുടെ സഹപാഠിക്കുവേണ്ടിയാണ് മൂന്നു യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. അച്ചുവിന്റെ സങ്കടക്കടല്‍ അതിനു മുന്‍പേ ഇടുക്കി ചരിറ്റിയുടെ ശ്രദ്ധയില്‍ വന്നിരുന്നു. ചാരിറ്റി കഴിഞ്ഞ 5-ാം തിയതി അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റും ചെക്കിന്റെ ഫോട്ടോയും താഴെ പ്രസിദ്ധീകരിക്കുന്നു

തങ്ങളുടെ സതീര്‍ത്ഥ്യന്‍ അനില്‍കുമാര്‍ ഗോപിയെ സഹായിക്കാന്‍ ഇപ്പോള്‍ യുകെയുടെ പല ഭാഗങ്ങളില്‍ താമസിക്കുന്ന ജോബി സെബാസറ്റിയന്‍ (പീറ്റര്‍ബറോ) കിരണ്‍ ജോസഫ് (ലെസ്റ്റര്‍), ജോജി തോമസ് (ലീഡ്‌സ്) എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു വലിയ വിജയമായി മാറി. പക്ഷെ ഈ വിജയത്തില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത് നല്ലവരായ യുകെ മലയാളികളോടാണ്. അവരാണ് അനിലിന്റെയും അച്ചുവിന്റെയും ജീവിത പ്രതിസന്ധിയിലേക്ക് കരുണാവര്‍ഷമായി ഇറങ്ങിച്ചെന്നത്. വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അനില്‍കുമാര്‍. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറായതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്നറിഞ്ഞപ്പോള്‍ തങ്ങളുടെ സഹപാഠിയെ സഹായിക്കാന്‍ തയാറായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു വളരെ ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഇവരോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യ്ക്കുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റേത് ഭാര്യയും, വിനായക, വൈഗ, എന്ന രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്. ചികിത്സ കൊണ്ട് മടുത്തു ഉള്ളവീടുകൂടി വിറ്റ് ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. അനിലിനെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഇടുക്കി ബ്ലോക്ക് മുന്‍ പ്രസിഡണ്ട് എ.പി. ഉസ്മാനും ഞങ്ങളെ സമീപിച്ചിരുന്നു.

അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ളാസില്‍ പഠിക്കുന്ന ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിക്കും കൂടി വേണ്ടിയായിരുന്നു ഈസ്റ്റര്‍ ചാരിറ്റി നടത്തിയത്. ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട ഈ കുരുന്നിനെ പല പ്രമുഖ ആശുപത്രികളിലെല്ലാം ചികില്‍സിച്ചെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതുകാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസു വേദനിക്കും. ഈ കുട്ടിയെ സഹായിക്കണം എന്ന ആവശ്യവുമായി കുറുപ്പ് അശോക (സുനില്‍ കുമാര്‍)എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. അച്ചു വിന്റെ കദനകഥ വിവരിച്ചുകൊണ്ട് ലോക്കല്‍ ചാനല്‍ പ്രസിദ്ധീകരിച്ച വീഡിയോ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതുകണ്ടവര്‍ ഒരു മില്യന്‍ കഴിഞ്ഞു

അനില്‍കുമാര്‍ ഗോപിയുടെ ചികിത്സക്ക് ഇരുപത്തിനാലുലക്ഷം രൂപ ചിലവുവരും. അച്ചു ടോമിയുടെ ഓപ്പറേഷനു ആറു ലക്ഷം രൂപയാണ് ചിലവുവരുന്നത്.ത അതിന്റെയടിസ്ഥാനത്തില്‍ കിട്ടുന്ന തുകയുടെ 75% അനില്‍കുമാറിനും, 25% അച്ചുവിനും കൊടുക്കുമെന്ന് ഞങ്ങള്‍ തിരുമാനിച്ചറിയിച്ചിരുന്നു. ആകെ ലഭിച്ച 5344 പൗണ്ടിന്റെ 75% മായ 4000 പൗണ്ടിന്റെ ചെക്ക് അനില്‍കുമാറിനും 25% മായ 1344 പൗണ്ടിന്റെ ചെക്ക് അച്ചു ടോമിക്കും അടുത്ത ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ കൈമാറുമെന്ന് അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ്, ടെന്‍സണ്‍ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു.

അതോടൊപ്പം ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ല യുകെ മലയാളികളുടെയും മുകളില്‍ അനുഗ്രം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നുപ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ ഈ ചാരിറ്റിയുടെ വിജയത്തെ കാണുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഈ ചാരിറ്റിയിലൂടെ ലഭിച്ചിരിക്കുന്നത്. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന സല്‍പ്രവൃത്തികളില്‍ നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നുപറയുന്നത് ജീവിതത്തില്‍ ദാരിദ്രിവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖ്യമന്ത്രിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാലു വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 40 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.