ഇടുക്കി ജില്ലയിലെ അടിമാലി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്.

രേഷ്മ അവസാനമായി ബന്ധുവായ നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പം (അനു-23) പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്‌കൂള്‍ യൂണിഫോമില്‍ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍.

അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നാണ് വിവരം. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അരുണ്‍ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.