ട്രെയിനില്‍ യാത്ര ചെയ്യവേ ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ യുവാവിനോടു തട്ടിക്കയറിയ യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരനായ യുവാവിനോട് ന്യൂസിലന്‍ഡുകാരിയായ പതിനാറുകാരി തട്ടിക്കയറുകയായിരുന്നു. ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

സംഭവം ശ്രദ്ധയില്‍ പെട്ട ടിക്കറ്റ് എക്സാമിനര്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇയാളെ ട്രെയിനില്‍ നിന്നും ഇറക്കി വിടണം രാജ്യം കടത്തണം എന്നൊക്കെ പ്രതികരിച്ചപ്പോള്‍ എല്ലാം കേട്ടു നില്‍ക്കുകയല്ലാതെ മറുപടി പറയാതെ നില്‍ക്കുകയായിരുന്നു യുവാവ്. എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റ് മറ്റൊന്നായിരുന്നു.യുവാവിനോട് ഇരുന്നോളാൻ  പറഞ്ഞ ശേഷം പെണ്‍കുട്ടിയോട് ടിടി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ ടിടിയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രയെിനില്‍ നിന്നും ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ ജെ ഫിലിപ്പ് എന്ന ടിടിഇ. പെണ്‍കുട്ടി ട്രെയിനില്‍ നിന്നും ഇറങ്ങാനോ ക്ഷമാപണം നടത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിറ്റോളം ആണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.

ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയ്‌നില്‍ നിന്നും ഇറങ്ങുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ പെണ്‍കുട്ടി യുവാവിനെ അസംബന്ധം പറഞ്ഞതോടെയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ടിടിഇ പിന്നീട് വ്യക്തമാക്കി.