ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ യുവതിയ്ക്കും രണ്ടു കുട്ടികൾക്കുമെതിരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ പ്രതി തെംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയത്തിൽ പോലീസ് നദിയിൽ തിരച്ചിൽ തുടരുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതിയായ അബ്ദുൾ എസെദി. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായിട്ട് ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത് വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറുന്ന കുറ്റകൃത്യത്തിനും ഭീകര പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെട്ടിരിക്കുന്നവരുമായ ഒട്ടേറെ പേർ ഈ രീതിയിൽ യുകെയിൽ സ്ഥിരതാമസത്തിനായി മാത്രം ക്രിസ്തുമതം സ്വീകരിച്ചിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ലണ്ടനിലെ ആസിഡ് ആക്രമണ കേസിലെ പ്രതിയുടെ വാർത്ത വിരൽ ചൂണ്ടുന്നത്. 500 അഭയാർത്ഥികളെ താൻ ക്രിസ്തുമതത്തിലേക്ക് സ്നാനം ചെയ്തെങ്കിലും പിന്നീട് അതിൽ പകുതിയോളം പേർ പോലും തിരിച്ചു പള്ളിയിലേക്ക് വന്നില്ലെന്നുമാണ് സൗത്ത് വെയിൽസിലെ പാസ്റ്റർ ആയ ഫിലിപ്പ് റീസ് വെളിപ്പെടുത്തിയിരിക്കുന്നത് . പാസ്റ്ററിന്റെ വെളിപ്പെടുത്തൽ യുകെയിൽ അഭയം തേടാൻ മാത്രമായി ക്രിസ്തുമതത്തിലേയ്ക്ക് മതപരിവർത്തനം നടത്തുന്നതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

ഇതിനിടെ അനധികൃതമായി കുടിയേറുന്നവരുടെ ഇടയിലെ മതപരിവർത്തനത്തിന്റെ കാര്യത്തിൽ ഹോം ഓഫീസും പ്രതി കൂട്ടിലാണ്. പല കുടിയേറ്റക്കാരും മതപരിവർത്തനം ചെയ്യുന്നതിന്റെ തെളിവുകൾ ഉണ്ടായിട്ടും ഹോം ഓഫീസ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നില്ല . പാസ്റ്റർ റീസ് നൂറുകണക്കിന് അഭയാർത്ഥികളെയാണ് ക്രിസ്തുമതത്തിലേയ്ക്ക് സ്നാനം നൽകിയത്. ഇവരിൽ പലരും ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും അനധികൃതമായി കുടിയേറിയവരായിരുന്നു. അതിൽ ഒരാൾ ഒഴികെ എല്ലാവരും മുസ്ലിം മതത്തിൽ പെട്ടവരായിരുന്നു.

ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമാസത്തേയ്ക്ക് ആഴ്ചയിൽ ഒരു രാത്രി ബൈബിൾ ക്ലാസുകളിൽ പങ്കെടുക്കുകയും ഞായറാഴ്ചകളിൽ പള്ളിയിൽ പോയിരിക്കുകയും ചെയ്യണം. എന്നാൽ മിക്കപ്പോഴും പലരും ഇത്തരം മാർഗ്ഗ നിർദ്ദേശങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് പ്രവർത്തിച്ചിരിക്കുന്നത്. ഇത് സമീപഭാവിയിൽ അത് പരിവർത്തനം നടത്തുന്നതിന് കൂടുതൽ നടപടിക്രമങ്ങൾ നിർദ്ദേശിക്കുന്നതിൻ്റെ ആവശ്യകതയ്ക്കായുള്ള ചർച്ചകൾക്ക് വഴി വെക്കുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കാൻ വേണ്ടി മാത്രം ക്രിസ്തുമതത്തെ ഉപയോഗിക്കുന്നത് വലിയ തെറ്റാണെന്ന് കാർഡിഫിൽ നിന്നുള്ള ഒരു വൈദികൻ പറഞ്ഞു.