എണ്ണിയെണ്ണിയുള്ള ചോദ്യങ്ങളും അതിനൊപ്പമുള്ള വാക്കുകളും വിദിശ മൈത്രയെ രാജ്യത്തിന്റെ പ്രിയങ്കരിയാക്കുന്നു. യുഎന്‍ പൊതുസഭയില്‍‍ പാക്കിസ്ഥാനെയും ഇമ്രാന്‍ ഖാനെയും ശരിയ്ക്കും വെള്ളം കുടിപ്പിച്ചു മൈത്ര.രാജ്യത്തിന്റെ വാക്കുകളാണ് ഇൗ ഉദ്യോഗസ്ഥയിലൂടെ യുഎൻ പൊതുസഭയിൽ മുഴങ്ങിയത്. വാക്കുകൾ കൊണ്ട് മാത്രമല്ല നേട്ടങ്ങളുടെ പട്ടികയിലും മൈത്ര മാതൃകയാണ്. വിദേശകാര്യമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി, 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥ, 2008ല്‍ സിവില്‍ സര്‍വീസ് പരീക്ഷയിൽ 39 റാങ്ക് നേടി വിജയിച്ചു. പരിശീലനകാലത്തെ മികവിന് ‘അംബാസിഡര്‍ ബിമല്‍ സന്യാല്‍ സ്വര്‍ണ മെഡല്‍’ സ്വന്തമാക്കി, ഷാങ്ഹായ് സഹകരണ സംഘത്തിന്‍റെ മേല്‍നോട്ടച്ചുമതലയും വിദിശയ്ക്കാണ്.

‘യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ യുഎന്‍ പൊതുസഭയിൽ പാക്കിസ്ഥാനിലെ പൊളിച്ചടുക്കുന്ന വിധമായിരുന്നു ഇന്ത്യന്‍ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയുടെ വാക്കുകൾ.

‘പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരിക്ഷിക്കാൻ യുൻ പ്രതിനിധികളെ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ ഭീകരന്‍ പോലും പാക്കിസ്ഥാനില്‍ ഇല്ലെന്നാണ് ഇമ്രാന്‍ പറഞ്ഞത്. യുഎന്‍ നിരീക്ഷകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ വിദിശ മൈത്ര യുഎന്നില്‍ ചോദിച്ചു.

അല്‍ക്വയ്ദ ഉപരോധപട്ടികയില്‍ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനു പെന്‍ഷന്‍ നല്‍കുന്ന ഒരേഒരു സര്‍ക്കാര്‍ പാക്കിസ്ഥാനിലേതാണെന്ന് അവര്‍ സമ്മതിക്കുമോ എന്നും വിദിശ ചോദിച്ചു. ഒസാമ ബിൻലാദനെ പരസ്യമായി അനുകൂലിക്കുന്നവരില്‍ നിങ്ങളില്ലെന്ന് ന്യൂയോർക്ക് നഗരത്തോട് പറയാൻ കഴിയുമോ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും വിദിശ മൈത്ര പറഞ്ഞു.

ആണവനശീകരണം എന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന്റേതല്ലെന്നും വിഷയത്തെ യുദ്ധത്തിന്റെ വക്കോളം എത്തിച്ചയാളിന്റെതാണെന്നും ഇന്ത്യ. യുഎന്നില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനു തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ പോരാടിയാല്‍ ലോകത്തിനാകെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് ഇമ്രാന്‍ യുഎന്നില്‍ പറഞ്ഞത്. യുഎന്നില്‍ തന്നെ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ഇമ്രാന്റേതെന്ന് വിദിശ പറഞ്ഞു. വിഭാഗീയത വളര്‍ത്തുക, വിദ്വേഷം പടര്‍ത്തുക എന്നിവയാണ് ഇമ്രാന്‍ ഉദ്ദേശിക്കുന്നതെന്നും വിദിശ പറഞ്ഞു. ഇമ്രാന്‍ ഉപയോഗിച്ച ഭീഷണിയുടെ ഭാഷ യുഎന്നിന്റെ കീഴ്‌വഴക്കത്തിനു യോജിച്ചതല്ലെന്നും വിദിശ പറഞ്ഞു.